പെൺകുട്ടികളിലൊരാൾ സ്റ്റേഷനിലെത്തി അറിയിച്ചു
ചാക്കിൽക്കെട്ടി ഒളിപ്പിച്ച മൃതദേഹം കണ്ടെത്തി
അമ്പലവയൽ:മാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച എഴുപതുകാരനെ ഇവരുടെ പ്രായപൂർത്തിയാകാത്ത രണ്ടു പെൺമക്കൾ ചേർന്ന് കോടാലി കൊണ്ട് നേരിട്ടു. മുറിവേറ്റ് വീണ വൃദ്ധൻ മരിച്ചതിനെ തുടർന്ന് ചാക്കിൽകെട്ടി ഒളിപ്പിച്ചശേഷം ഇവരിൽ ഒരാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി വിവരം ധരിപ്പിച്ചു. മൃതദേഹം വീട്ടിനു സമീപത്തെ കുഴിയിലാണ് ഒളിപ്പിച്ചത്.
അമ്പലവയൽ ആയിരംകൊല്ലി സ്വദേശി മുഹമ്മദാണ് സ്വന്തം വീട്ടിൽ കൊല്ലപ്പെട്ടത്.മുഹമ്മദിന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു അമ്മയും മക്കളും. പെൺകുട്ടികളെ ജുവനൈൽ ഹോമിലാക്കിയ പൊലീസ്, മാതാവിനെ അറസ്റ്റ് ചെയ്തു.
മുഹമ്മദിന്റെ വലതുകാൽ മുട്ടിന് താഴെ മുറിച്ച് മാറ്റിയ നിലയിലായിരുന്നു. മുറിച്ച് മാറ്റിയ ഭാഗം അമ്പലവയലിലെ മട്ടത്തുള്ള മാലിന്യക്കുഴിയിൽ നിന്ന് പിന്നീട് കണ്ടെടുത്തു. പെൺകുട്ടികളുടെ അമ്മ മുഹമ്മദിന്റെ ബന്ധുവാണ്.
നിലമ്പൂരിൽ നിന്ന് കൂലിപ്പണിക്കായി എത്തിയതാണ് മുഹമ്മദ്. ആദ്യ ഭാര്യയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് രണ്ടാമതും വിവാഹം കഴിച്ചു. രണ്ടു ഭാര്യമാരും ഒപ്പമുണ്ട്. കിടപ്പിലായ ആദ്യ ഭാര്യയെ നോക്കാനെന്ന പേരിലാണ് സ്ത്രീയെയും മക്കളെയും വീട്ടിൽ കൊണ്ടുവന്നത്. സംഭവം നടക്കുമ്പോൾ രണ്ടാമത്തെ ഭാര്യ പുറത്ത് പോയിരിക്കയായിരുന്നു.
പതിവായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ആളായിരുന്നു മുഹമ്മദെന്ന് സമീപവാസികൾ പറഞ്ഞു. ഇന്നലെയും ബഹളം കേട്ടെങ്കിലും ആരും തിരിഞ്ഞു നോക്കിയിരുന്നില്ല. കുട്ടി പൊലീസിൽ അറിയിച്ച ശേഷമാണ് സമീപവാസികൾ പോലും വിവരം അറിയുന്നത്.
അമ്പലവയൽ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തും. കൽപ്പറ്റ ഡിവൈ.എസ്.പി എം.ഡി. സുനിൽ, സുൽത്താൻ ബത്തേരി ഇൻസ്‌പെക്ടർ കെ.വി. ബെന്നി, അമ്പലവയൽ എസ്.ഐ ഷിബിൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരുന്നു. കൊലപാതകത്തിനും മൃതദേഹം ചാക്കിലാക്കി ഒളിപ്പിക്കുന്നതിനും മറ്റാരുടെയെങ്കിലും സഹായം കിട്ടിയിരുന്നോ എന്നതടക്കം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |