SignIn
Kerala Kaumudi Online
Friday, 19 April 2024 9.43 AM IST

മകളുടെ മുറിയിലെത്തിയ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു, സംഭവം തിരുവനന്തപുരം പേട്ടയിൽ

petta-murder

തിരുവനന്തപുരം: മകളെ കാണാൻ വീട്ടിലെത്തിയ ആൺ സുഹൃത്തിനെ ഇന്നലെ പുലർച്ചെ മൂന്നരയോടെ പിതാവ് കുത്തിക്കൊന്നു. പേട്ട ആനയറ പാലത്തിനു സമീപം ടി.സി 93/2226 ഐശ്വര്യയിൽ വാടകയ്ക്ക് താമസിക്കുന്ന അനീഷ് ജോർജാണ്(19)മരിച്ചത്. പ്രതിയായ പേട്ട ചായക്കുടി ലെയിൻ ഏദനിൽ സൈമൺ ലാലൻ (51) പേട്ട പൊലീസ് സ്റ്രേഷനിൽ കീഴടങ്ങി. കൃത്യത്തിനുശേഷം നാലോടെയാണ് തന്റെ വീട്ടിൽവച്ച് അനീഷിനെ കുത്തിയ വിവരം പ്രതി പേട്ട പൊലീസിനെ അറിയിച്ചത്.

ഒന്നാം നിലയിലാണ് ലാലനും ഭാര്യയും പ്രായപൂർത്തിയാകാത്ത രണ്ടുമക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. വാടകയ്‌ക്ക് നൽകിയിരുന്ന താഴത്തെ നിലയിൽ ഇപ്പോൾ ആൾതാമസമില്ല.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: പുലർച്ചെ മകളുടെ മുറിയിലെ ശബ്ദം കേട്ടാണ് തൊട്ടടുത്തുള്ള മുറിയിലെ ലാലൻ ഉണർന്നത്. സംശയം തോന്നിയ ഇയാൾ മകളുടെ മുറിക്കു മുന്നിലെത്തി വാതിലിൽ തട്ടിവിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് വാതിൽ തള്ളിത്തുറന്നു. മുറിയിലുണ്ടായിരുന്ന അനീഷ് കുതറിയോടാൻ ശ്രമിച്ചു. പിടിവലിക്കിടെ അനീഷും ലാലനും ഹാളിലേക്ക് എത്തി. ലാലന്റെ ഭാര്യയും മകളും ചേർന്ന് ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ കൈയിൽ കരുതിയിരുന്ന കത്തി അനീഷിന്റെ നെഞ്ചിൽ കുത്തിയിറക്കുകയായിരുന്നു. അനീഷ് രക്തം വാർന്ന് തറയിൽ വീണ് പിടഞ്ഞു. തുടർന്നാണ് ലാലൻ പേട്ട സ്റ്റേഷനിലെത്തി ഒരാളെ കുത്തിയെന്ന് അറിയിച്ചത്. പൊലീസെത്തി അബോധാവസ്ഥയിലായ അനീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിക്കുകയായിരുന്നു. വിരളടയാള വിദഗ്ദ്ധർ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. അനീഷിനെ കുത്താൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.

പ്രവാസിയായിരുന്ന സൈമൺ ലാലൻ ഒന്നരവർഷം മുൻപാണ് നാട്ടിൽ മടങ്ങിയെത്തിയത്. നാലാഞ്ചിറ ബദനി കോളേജിലെ ബികോം രണ്ടാം വർഷ വിദ്യാർത്ഥിയായ അനീഷും സൈമൺ ലാലന്റെ മകളും പരിചയക്കാരാണെന്നും ഇരുകുടുംബവും പള്ളിമുക്ക് സെയിന്റ് ആൻസ് പള്ളിയിലാണ് പ്രാർത്ഥനയ്‌ക്ക് പോയിരുന്നതെന്നും കുടുംബാംഗങ്ങൾ ക്വയർ ടീമിലെയും സൺഡേ ക്ലാസിലെയും അംഗങ്ങളാണെന്നും പൊലീസ് പറഞ്ഞു. ഇവരുടെ വീടുകൾ തമ്മിൽ ഒരു കിലോമീറ്ററിനുള്ളിലെ അകലമേയുള്ളു. കള്ളനാണെന്ന് കരുതി അക്രമിച്ചെന്ന പ്രതിയുടെ മൊഴി കളവാണെന്ന് പൊലീസ് പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനവും വ്യക്തി വൈരാഗ്യവും ആക്രമത്തിന് കാരണമായോ എന്ന സംശയത്തിലാണ് പൊലീസ്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹോട്ടൽ ജീവനക്കാരൻ ജോർജാണ് അനീഷിന്റെ പിതാവ്. മാതാവ് ഡോളി. സഹോദരൻ അനൂപ് ജോർജ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.