കണ്ണൂർ : കഴിഞ്ഞദിവസം മാവേലി എക്സ്‌പ്രസിൽ ക്രൂരമർദ്ദനത്തിന് ശേഷം വടകര റെയിൽവേ സ്റ്റേഷനിൽ പൊലീസ് ചവിട്ടിയിറക്കിയ കൂത്തുപറമ്പ് നിർമ്മലഗിരി തൈപ്പറമ്പത്ത് കെ.ഷമീർ എന്ന പൊന്നൻ ഷമീറിനെ (45) കോഴിക്കോട്ട് കണ്ടെത്തി. എ.എസ്.ഐയുടെ മർദ്ദനമേറ്ര ഇയാളെ ചൊവ്വാഴ്ചയോടെയാണ് തിരിച്ചറിഞ്ഞത്.
കോഴിക്കോട് ആർ.പി.എഫ് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം കണ്ണൂരിൽ എത്തിച്ച് വിട്ടയച്ചു. കളവുകേസിൽ ശിക്ഷിക്കപ്പെട്ടതുൾപ്പെടെ പീഡനം, മർദ്ദനം തുടങ്ങി അഞ്ച് കേസുകളിൽ പ്രതിയാണ് ഷമീറെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൂടെയുള്ള രണ്ട് പേർ ഓടി രക്ഷപ്പെടുകയായിരുന്നെന്നും മദ്യലഹരിയിലായതിനാൽ ഇയാൾക്ക് ഓടാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു.
കൂത്തുപറമ്പ് സ്വദേശിയായ ഷെമീർ മാഹിയിൽ എത്തിയതിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. ഷമീർ ഒരാഴ്ച മുമ്പാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് സഹോദരി പറഞ്ഞു. പിന്നീട് ടിവി വാർത്തയിലാണ് കണ്ടത്. ഷമീറിനെക്കുറിച്ച് ഒരാഴ്ചയായി ഒരു വിവരവും ഇല്ലായിരുന്നെന്നും സഹോദരി പറഞ്ഞു.
മർദ്ദനത്തിനിരയായത് ഷമീറാണെന്ന് വ്യക്തമായതോടെ റെയിൽവേ പൊലീസും കൂത്തുപറമ്പ് പൊലീസും വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. ഞായറാഴ്ച രാത്രിയാണ് മാവേലി എക്‌സ്‌പ്രസിലെ എസ്- 2 കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന ഷമീറിനെ ടിക്കറ്റില്ലെന്ന് ആരോപിച്ച് റെയിൽവേ എ.എസ്.ഐ എം.സി. പ്രമോദ് അടിച്ചുവീഴ്‌ത്തി ബൂട്ടിട്ട് ചവിട്ടി പുറത്താക്കിയത്. സംഭവം വിവാദമായതിന് പിന്നാലെ എ.എസ്.ഐയെ സസ്‌പെൻഡ് ചെയ്തിരുന്നു.
മർദ്ദിച്ചത് ഓർമ്മയില്ല; പരാതിയില്ല
അതേസമയം, ട്രെയിനിൽ വച്ച് തന്നെ പൊലീസ് മർദ്ദിച്ചത് ഓർമ്മയില്ലെന്നാണ് ഷമീർ കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. താൻ കൂലിപ്പണിക്കാരനാണ് ഹോട്ടൽ പണിയെടുത്തും കൽപ്പണിയെടുത്തുമാണ് ജീവിക്കുന്നത്. അന്ന് ട്രെയിനിൽ കയറുമ്പോൾ ടിക്കറ്റെടുത്തിരുന്നു. ട്രെയിനിൽ നിന്ന് ഇറക്കിവിട്ട ശേഷം രാത്രിയിൽ വടകര റെയിൽവേ സ്റ്റേഷനിൽ ഇരുന്നു. പിന്നീട് കോഴിക്കോട്ടേക്ക് ട്രെയിനിൽ പോയി. ലിങ്ക് റോഡിൽ കിടന്നുറങ്ങവെയാണ് പൊലീസ് കണ്ടെത്തിയത്. അതുവരെ താനൊന്നും അറിഞ്ഞിരുന്നില്ല. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്നെ വെറുതേ വിടണമെന്നും ഷമീർ പറഞ്ഞു. മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്കു ശേഷം പൊലീസ് ഇയാളെ ബന്ധുക്കൾക്കൊപ്പം വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |