കൊച്ചി: നമ്പർ 18 പോക്സോ കേസിൽ പ്രതികളല്ലെന്ന് ആവർത്തിക്കുമ്പോഴും റോയി വയലാട്ടിനും കൂട്ടാളി സൈജു തങ്കച്ചനും മോഡലുകൾ അപകടത്തിൽ മരിച്ച കേസിലെ സി.സി ടിവി ദൃശ്യങ്ങൾ കുരുക്കാവും. ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത ഡി.വി.ആറാണ് പ്രതികളുടെ വാദങ്ങൾ പൊളിക്കുന്നത്. സംഭവദിവസം റോയിയും സൈജുവും നമ്പർ 18 ഹോട്ടലിൽ വരുന്നതും മടങ്ങുന്നതുമുൾപ്പെടെയുള്ള ദൃശ്യത്തെളിവാണ് പൊലീസിന്റെ കൈകളിലുള്ളത്. ഇന്നലെ രാവിലെയാണ് സൈജു ഒളിവുജീവിതം അവസാനിപ്പിച്ച് പൊലീസിന്റെ മുന്നിലെത്തിയത്.
അതിനിടെ, രക്തസമ്മർദം കൂടിയതിനാൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച റോയി വയലാട്ടിനെ രാത്രി കാക്കനാട് ജില്ലാ ജയിലിനോടു ചേർന്നുള്ള ബോർസ്റ്റൽ സ്കൂളിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണ്. റോയിയെ ചോദ്യം ചെയ്യലിനായി കസ്റ്രഡിയിൽ ലഭിക്കാൻ ഇന്ന് അപേക്ഷ സമർപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. സൈജുവിനെ കോടതി രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. റോയിയെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും. കീഴടങ്ങിയ ശേഷം റോയിയെയും സൈജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. സൈജുവിനെ അയാൾ താമസിച്ചിരുന്ന ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തു.
ഹോട്ടലിൽ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കോഴിക്കോട് സ്വദേശിനിയുടെ പരാതി. ഒമ്പതോളം പേർ പ്രതികൾക്കെതിരെ രഹസ്യമൊഴി നൽകിയിട്ടുണ്ട്.
അഞ്ജലിക്ക് നോട്ടീസ്
ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കേസിലെ മൂന്നാം പ്രതി അഞ്ജലി റീമാദേവിന് ക്രൈംബ്രാഞ്ച് കോഴിക്കോട്ടെ വീട്ടിലെത്തി നോട്ടീസ് നൽകി. കോടതി അഞ്ജലിക്ക് ജാമ്യം അനുവദിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ദുരുദ്ദേശ്യത്തോടെ ഹോട്ടലിലെത്തിച്ചെന്നാണ് കേസ്. ഇവരെ കൊണ്ടുവന്ന കാർ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |