കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലുടമ റോയ് ജെ. വയലാട്ട് ഉൾപ്പെടെ എട്ടു പ്രതികൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം നൽകി. മോഡലുകൾ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ അബ്ദുൾ റഹ്മാനാണ് ഒന്നാം പ്രതി. ഇവരുടെ വാഹനത്തെ അമിതവേഗത്തിൽ പിന്തുടർന്ന സൈജു എം. തങ്കച്ചനാണ് രണ്ടാം പ്രതി. യുവതികളായ മോഡലുകളെ ദുരുദ്ദേശ്യത്തോടെ സമീപിച്ച റോയ് ജെ. വയലാട്ട് മൂന്നാം പ്രതിയാണ്.
അബ്ദുൾ റഹ്മാൻ മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ചതും സൈജു ദുരുദ്ദേശ്യത്തോടെ അമിത വേഗത്തിൽ ഇവരെ പിന്തുടർന്നതുമാണ് അപകടത്തിന് കാരണമായതെന്ന് 1120 പേജുകളുള്ള കുറ്റപത്രത്തിൽ പറയുന്നു.
അപകടത്തിൽ മോഡലുകൾ മരിച്ചെന്നറിഞ്ഞതോടെ നമ്പർ 18 ഹോട്ടലിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ നശിപ്പിക്കാൻ റോയിയെ സഹായിച്ച വിഷ്ണു കുമാർ, എം.ബി. മെൽവിൻ, ലിൻസൺ റെയ്‌നോൾഡ്, ഷിജുലാൽ, എ.കെ. അനിൽ എന്നീ ജീവനക്കാരാണ് നാലു മുതൽ എട്ടുവരെയുള്ള പ്രതികൾ.
2021 നവംബർ ഒന്നിന് പുലർച്ചെ പാലാരിവട്ടം ബൈപ്പാസിലുണ്ടായ കാറപകടത്തിൽ മുൻ മിസ് കേരള അൻസി കബീർ, റണ്ണർ അപ്പ് അഞ്ജന ഷാജൻ, ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. നമ്പർ 18 ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇവർ. 57 രേഖകളാണ് കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |