ഹരിപ്പാട്: ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ നേതൃത്വത്തിൽ എട്ടംഗസംഘം ഹെൽമറ്റിന് തലയ്‌ക്കടിച്ചു വീഴ്‌ത്തി ക്രൂരമായി മർദ്ദിച്ച് ഗുരുതരാവസ്ഥയിലായ യുവാവ് മരിച്ചു. ഹരിപ്പാട് മുട്ടം കണിച്ചനല്ലൂർ കരിക്കാട്ട് ബാലചന്ദ്രന്റെയും സുപ്രഭയുടെയും മകൻ ശബരിയാണ് (28) ഇന്നലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 6.30ന് പള്ളിപ്പാട് നീറ്റൊഴുക്ക് ജംഗ്ഷനിൽ വച്ച് ബൈക്കിലെത്തിയ ശബരിയെ തടഞ്ഞുനിറുത്തി ഹെൽമറ്റ്, വടി, കല്ല് എന്നിവ ഉപയോഗിച്ച് മൃഗീയമായി ആക്രമിക്കുകയായിരുന്നു.
ഡി.വൈ.എഫ്.ഐ പള്ളിപ്പാട് മേഖല മുൻ സെക്രട്ടറി മുട്ടം കാവിൽ തെക്കതിൽ സുൽഫിത്ത് (27), മുട്ടം കണ്ണൻ ഭവനത്തിൽ കണ്ണൻമോൻ (കണ്ണൻ -23), മുതുകുളം വടക്ക് ചൂളത്തേൽ വടക്കതിൽ അജീഷ് കുമാർ (28) എന്നിവർ നേരത്തെ അറസ്‌റ്റിലായിരുന്നു. മറ്റ് പ്രതികൾ ഒളിവിലാണ്. സംഭവത്തെത്തുടർന്ന് സുൽഫിത്തിനെ ഡി.വൈ.എഫ്.ഐയിൽ നിന്നു പുറത്താക്കിയിരുന്നു.
സുൽഫിത്തിന് ശബരിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ശബരിയെ തടഞ്ഞുനിറുത്തി തലയിലിരുന്ന ഹെൽമറ്റ് പിടിച്ചുവാങ്ങിയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന ശബരിയെ ആശുപത്രിയിലെത്തിക്കാൻ പ്രതികളെ ഭയന്ന് നാട്ടുകാർ തയ്യാറായില്ല. പിന്നീട് പൊലീസ് എത്തിയാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സ്ഥിതി വഷളായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ശബരിയുടെ തലയോട്ടിക്ക് പൊട്ടലും തലച്ചോറിന് ക്ഷതവും ഉണ്ടായിരുന്നു.
ഒന്നാം പ്രതിയായ സുൽഫിത്ത് 2019 ഡിസംബർ 27ന് ചേപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ചേപ്പാട് സ്വദേശിയെ ആക്രമിച്ച കേസിലും നടുവട്ടം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് പ്രവർത്തകനെ വെട്ടി പരിക്കേല്പിച്ച കേസിലും പ്രതിയാണ്.
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ സിമന്റും മണലും എത്തിച്ചുനൽകുന്നതായിരുന്നു ശബരിയുടെ ജോലി. ശംഭുവാണ് ശബരിയുടെ സഹോദരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |