തേഞ്ഞിപ്പലം: സ്കൂട്ടർ യാത്രക്കാരായ സഹോദരിമാരെ നടുറോഡിൽ മർദ്ദിച്ചതിൽ നിസാര വകുപ്പിൽ കേസെടുത്ത് പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചെന്ന് ആരോപണമുയർന്നതോടെ, പുതിയ വകുപ്പു കൂടി ചേർത്ത് പൊലീസ്. യുവതികളെ കൈകൊണ്ട് അടിച്ചതിന് മാത്രമാണ് നേരത്തെ കേസെടുത്തത്. പ്രതി തിരൂരങ്ങാടി ചന്തപ്പടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീറിനെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. രാഷ്ട്രീയസ്വാധീനമുള്ള പ്രതിയെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നെന്ന ആരോപണവുമായി യുവതികൾ രംഗത്തെത്തിയതോടെ പൊതുജന മദ്ധ്യത്തിൽ സ്ത്രീകളെ ആക്രമിച്ച് മാനഹാനി വരുത്തിയെന്ന വകുപ്പു കൂടി ഇന്നലെ ഉൾപ്പെടുത്തി. ഇന്നലെ രാത്രി പരാതിക്കാരുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്.
പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശികളായ എം.പി. മൻസിലിൽ അസ്ന കെ. അസീസ്, ഹംന കെ. അസീസ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ദേശീയപാത പാണമ്പ്രയിലെ ഇറക്കത്തിൽ 16നാണ് സംഭവം. ഇടതുവശത്തു കൂടെ അമിതവേഗതയിൽ ഓവർടേക്ക് ചെയ്തത് ചോദ്യം ചെയ്ത സഹോദരിമാരെ കാർ യാത്രക്കാരനായ യുവാവ് നടുറോഡിൽ തടഞ്ഞ് അഞ്ചാറു തവണ അടിക്കുകയായിരുന്നു. ആളുകൾ ശ്രദ്ധിക്കുന്നത് കണ്ടതോടെ കാറിൽ കയറി പോയി. കാറിന്റെ ചിത്രമെടുത്ത യുവതികൾ ആശുപത്രിയിൽ ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. യുവതികളെ ഇയാൾ മർദ്ദിക്കുന്ന വീഡിയോയും പുറത്തായിട്ടുണ്ട്.
പുതിയ മൊഴിപ്രകാരം കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |