പ്രതികളെ കൊലപാതക സ്ഥലത്തെത്തിച്ച് തെളിവെടുത്തു
പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പേർ കസ്റ്റഡിയിൽ. പ്രതികളെ സഹായിച്ചവരടക്കം കസ്റ്റഡിയിലായെന്നാണ് സൂചന. കൂടുതൽ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. കസ്റ്റഡിയിലുള്ളവരെല്ലാം ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരാണെന്നാണ് പൊലീസ് നൽകുന്ന സൂചന.
അറസ്റ്റിലായ പ്രതികളായ രമേഷ് (41), ആറുമുഖൻ (37), ശരവണൻ (33) എന്നിവരെ ഇന്നലെ ഉച്ചയോടെ, സുബൈറിനെ കൊലപ്പെടുത്തിയ നീലഗിരി സ്‌കൂളിന് സമീപത്തെത്തിച്ച് തെളിവെടുത്തു. കാറിലെത്തി സുബൈറിനെ ഇടിച്ചിട്ടതും വെട്ടിയതും പ്രതികൾ പൊലീസിനോട് വിവരിച്ചു. തുടർന്ന് പ്രതികൾ കാറുമായി പോയ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തി. കാർ ഉപേക്ഷിച്ച സ്ഥലത്തും പ്രതികളെ എത്തിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച നാല് വാളുകളും വസ്ത്രങ്ങളും നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എസ്.ഷംസുദ്ദീന്റെ നേതൃത്വത്തിൽ ചോദ്യംചെയ്യുകയാണ്.
30ന് വൈകിട്ട് പ്രതികളെ കോടതിയിൽ ഹാജരാക്കണം. ഗൂഢാലോചനയിൽ പങ്കെടുത്ത മുഴുവൻ പേരെയും അതിന് മുമ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതികൾ വാൾ എവിടെ നിന്ന് സംഘടിപ്പിച്ചെന്നും പരിശോധിക്കുന്നുണ്ട്. പ്രതികൾ ഒളിവിൽ കഴിഞ്ഞപ്പോൾ പലരും സഹായിച്ചിരുന്നതായും പൊലീസിന് സംശയമുണ്ട്. കൂടുതൽ പേർ പിടിയിലാകുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |