നിലമ്പൂർ: മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാൻ നാട്ടുവൈദ്യനെ ബന്ദിയാക്കി ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ തെളിവുകൾ നശിപ്പിക്കാൻ മുഖ്യപ്രതിയും പ്രവാസി വ്യവസായിയുമായ ഷൈബിൻ നിലമ്പൂർ മുക്കട്ടയിലെ വീട്ടിൽ അറ്റകുറ്റപ്പണി നടത്തി. വൈദ്യന്റെ മൃതദേഹം വെട്ടിനുറുക്കിയ കുളിമുറിയിലെ ടൈൽസ് പൊളിച്ചുമാറ്റി പുതിയത് വിരിച്ചു. ബന്ദിയാക്കുന്നതിന് നിർമ്മിച്ച ഇരുട്ടുമുറി ഇല്ലാതാക്കി. എയർകണ്ടീഷൻ സംവിധാനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതോടെ വൈദ്യന്റെ രക്തക്കറ തേടി കുളിമുറിയിൽ നിന്നുള്ള പൈപ്പുകൾ മുറിച്ചെടുത്ത് ഫോറൻസിക് വിഭാഗം സാമ്പിളുകൾ ശേഖരിച്ചു. ഒന്നരവർഷം മുമ്പ് ചാലിയാർ പുഴയിൽ തള്ളിയ മൃതദേഹാവശിഷ്ടങ്ങൾ കണ്ടുകിട്ടുക പ്രയാസകരമായതിനാൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.
കേസിലെ രണ്ടാംപ്രതിയും ഷൈബിന്റെ മാനേജറുമായിരുന്ന നൗഷാദുമായി ഇന്നലെ പൊലീസ് മുക്കട്ടയിലെ വീട്ടിലെത്തി അഞ്ച് മണിക്കൂറോളം തെളിവെടുത്തു. വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത നൗഷാദിനെ നിലമ്പൂർ സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം.ബിജു, നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ.എബ്രഹാം, നിലമ്പൂർ സി.ഐ പി.വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. ഫോറൻസിക് വിഭാഗം വിദഗ്ദ്ധൻ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡ് അടക്കമുള്ള ശാസ്ത്രീയ തെളിവെടുപ്പ് സംഘവും സഥലത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |