തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ യുവതിയും കുഞ്ഞും ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിന് ഉത്തരവാദികളായവരുടെ അറസ്റ്റ് വൈകുന്നതായി പരാതി. നാലാഞ്ചിറ മുണ്ടയ്ക്കൽ ലെയ്ൻ കൃഷ്ണഭവനിൽ മോഹനന്റെ മകൾ ശ്യാമയും (29) കുഞ്ഞുമാണ് 17 ദിവസം മുമ്പ് മരിച്ചത്.
സ്ത്രീധന പീഡനത്തെ തുടർന്ന് മകളും ചെറുമകളും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അറസ്റ്റ് വൈകുന്നതിനെതിരെ മോഹനൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.
ശ്യാമയുടെ ഭർത്താവും വനംവകുപ്പിലെ താത്കാലിക ജീവനക്കാരനുമായ ആറന്മുള കോഴിപ്പാലം സ്വദേശി വിനീത് വിശ്വനാഥനെയോ കുടുംബാംഗങ്ങളെയോ ചോദ്യം ചെയ്യാൻ പൊലീസ് കൂട്ടാക്കിയിട്ടില്ലെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഡിവൈ.എസ്.പിയെ സ്ഥലം മാറ്റിയെന്നുമാണ് മോഹനന്റെ പരാതി. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ . മകൾ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി ഐ.സിയുവിൽ ആന്ധ്രാ സ്വദേശിയായ അപരിചിതനും വിദേശത്തു നിന്നെത്തിയ ഭർത്തൃസഹോദരിയുമെത്തി. അച്ഛനമ്മമാരെയോ ബന്ധുക്കളെയോ പ്രവേശിപ്പിക്കാൻ കൂട്ടാക്കാതിരുന്ന ആശുപത്രി അധികൃതർ അപരിചിതരെ പ്രവേശിപ്പിച്ചതിൽ സംശയമുണ്ടെന്നും മോഹനൻ
പറഞ്ഞു.
ഇക്കഴിഞ്ഞ ആറിന് പുലർച്ചെ ഭർത്തൃവീട്ടിലെ കിടപ്പുമുറിയിലാണ് ശ്യാമയെയും മകൾ ആദ്യശ്രീയെയും പൊള്ളലേറ്റ നിലയിൽ കണ്ടത്. ആറു വർഷം മുമ്പായിരുന്നു വിവാഹം. സ്ത്രീധനം ആവശ്യപ്പെട്ടുണ്ടായ ക്രൂരപീഡനമാണ് മരണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. പരാതി ഡി.ജി.പിക്ക് കൈമാറുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ശ്യാമയുടെ കുടുംബത്തെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |