SignIn
Kerala Kaumudi Online
Thursday, 25 April 2024 6.04 AM IST

ഭാര്യയെ കളിയാക്കി, തർക്കത്തിനിടെ കോട്ടയത്ത് ഒഡീഷ സ്വദേശി വെട്ടേറ്രു മരിച്ചു

p

കോട്ടയം: ഭാര്യയേയും മകളേയും കളിയാക്കിയെന്നാരോപിച്ച് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. ഒഡീഷ ബരംപൂർ സ്വദേശി ശിശിർ (30) ആണ് മരിച്ചത്. സംഭവത്തിൽ നാഗമ്പടം ഉഴത്തിൽ ലെയ്‌നിൽ താമസിക്കുന്ന ബരംപൂർ സ്വദേശിതന്നെയായ രാജേന്ദ്ര റെഡ്ഡിയെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. ശിശിറിന്റെ കൈവശമുണ്ടായിരുന്ന വാൾ പടിച്ചുവാങ്ങിയാണ് രാജേന്ദ്ര റെഡ്ഡി കൊലപാതകം നടത്തിയത്. നാട്ടിൽ വച്ച് രാജേന്ദ്ര റെഡ്ഡിയുടെ ഭാര്യയോടും മകളോട‌ും മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട് കുറച്ചുകാലമായി ഉണ്ടായിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിക്കായിരുന്നു സംഭവം.

ബരംപൂറിൽ അയൽവാസികളാണ് രാജേന്ദ്ര റെഡ്ഡിയും ശിശിറും. ഒരു വർഷം മുമ്പാണ് റെഡ്ഡി കെട്ടിടം പണിക്കായി തിരുവഞ്ചൂരിലെത്തിയത്. നാട്ടിൽ വച്ച് ശിശിർ രാജേന്ദ്ര റെഡ്ഡിയുടെ ഭാര്യയെയും മകളെയും കളിയാക്കിയതായി പറയുന്നു. ഇതിനുശേഷം മൂന്നു മാസം മുൻപാണ് ഇയാൾ കേരളത്തിലേക്ക് വന്നത്. രാജേന്ദ്ര റെഡ്ഡിയെ ഫോണിൽ വിളിച്ച് പ്രകോപനപരമായി സംസാരിക്കുന്നതും ശിശിറിന്റെ പതിവായിരുന്നു. ഇന്നലെ രാജേന്ദ്ര റെഡ്ഡി മുന്ന എന്നയാളുടെ ഫോണിൽ നിന്ന് ശിശിറിനെ വിളിച്ച് നാഗമ്പടം റെയിൽവേ ഗുഡ് ഷെഡ് റോഡിന് സമീപം എത്താൻ ആവശ്യപ്പെട്ടു. ഇവിടെയെത്തിയ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഈ സമയം ശിശിർ കൈയിൽ കരുതിയിരുന്ന വാളെടുത്ത് രാജേന്ദ്ര റെഡ്ഡിയെ വെട്ടാൻ ശ്രമിച്ചു. ഇതേത്തുടർന്ന് രാജേന്ദ്ര റെഡ്ഡി ആയുധം പിടിച്ചുവാങ്ങി ശിശിറിനെ വെട്ടുകയായിരുന്നു. ശിശിർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ രാജേന്ദ്ര റെഡ്ഡിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റി ഇയാൾ റെയിൽവേ പൊലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങുകയായിരുന്നു. റെയിൽവേ പൊലീസ് ഇയാളെ ഈസ്റ്റ് പൊലീസിനു കൈമാറി.

ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് കൃഷ്ണ, എസ്.ഐ അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആയുധം കണ്ടെടുത്തിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.