കണ്ണൂർ: തലശേരി കടൽപ്പാലത്തിൽ കാറ്റുകൊള്ളാനെത്തിയ ദമ്പതികളെ അകാരണമായി അറസ്റ്റു ചെയ്യുകയും മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിൽ തലശേരി എ.എസ്.പിയും സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയും നടത്തിയ അന്വേഷണം പൂർത്തിയായി. റിപ്പോർട്ട് ഇന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോവിന് സമർപ്പിക്കും. രണ്ട് ഉദ്യോഗസ്ഥരും പ്രത്യേകമായാണ് അന്വേഷണം നടത്തിയത്. തലശേരി ടൗൺ സ്റ്റേഷനിലെ സി.സി ടിവി കാമറകൾ പരിശോധിച്ചു. ദമ്പതികളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയ ഡോക്ടറുടെ മൊഴിയും ശേഖരിച്ചു.
പൊലീസ് തന്നെയും ഭർത്താവായ പാലയാട് ചിറക്കുനി പാവനത്തിൽ പ്രത്യുഷിനെയും (31) സദാചാര കടന്നാക്രമണത്തിനിരയാക്കിയെന്നും വലിച്ചിഴച്ച് പൊലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിച്ചുവെന്നുമാണ് പിണറായി എരുവട്ടി സ്വദേശി മേഘ (27) സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലുള്ളത്. അതേസമയം എസ്.ഐ മനുവിനെ ആക്രമിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ പ്രത്യുഷ് റിമാൻഡിലാണ്. ഇയാളുടെ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും.
സംഭവത്തിൽ പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മേഘ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. പൊലീസ് റിപ്പോർട്ട് പ്രതികൂലമായാൽ മനുഷ്യാവകാശ കമ്മിഷനു പരാതി നൽകാനും നിയമനടപടി സ്വീകരിക്കാനുമാണ് ഇവരുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |