തൃപ്രയാർ: തളിക്കുളത്ത് ബാറിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ ആറംഗ സംഘം അറസ്റ്റിൽ. കാട്ടൂർ, കണ്ടംകുളത്തി അതുൽ കെ.ടി (22), മുനയം, തെക്കേത്തറ വീട്ടിൽ അമിത് ശങ്കർ (29), കാട്ടൂർ, വലക്കഴ പുതുവീട്ടിൽ ധനീഷ് (33), മുനപ്പിൽ ക്ഷേത്രത്തിനടുത്ത് കൂർക്കപറമ്പിൽ വിഷ്ണു എന്ന കണ്ണൻ (24), പറയൻ വളപ്പിൽ യാസിം (23), പണിക്കർമൂല വാത്തേഴത്ത് അജ്മൽ ജലീൽ (23) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ പൊഞ്ഞനത്ത് കൊണ്ടിട്ട കാർ വീട്ടിലേക്ക് കൊണ്ടുപോയതിന് പൊഞ്ഞനം സ്വദേശി സുബീഷിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആക്രമണത്തിൽ പെരിഞ്ഞനം ചക്കരപ്പാടം തോട്ടുങ്ങൽ ബൈജുവാണ് (45) കൊല്ലപ്പെട്ടത്. ബാറുടമ വലപ്പാട് പണിക്കെട്ടി കൃഷ്ണരാജിനും (35) കുത്തേറ്റിരുന്നു. പരിക്കേറ്റ തച്ചനാട് അനന്തുവിനെ തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
11 ദിവസം മുൻപ് തുടങ്ങിയ പുത്തൻതോട് സെൻട്രൽ റസിഡൻസി ബാറിലാണ് ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ആക്രമണമുണ്ടായത്. ഇവിടത്തെ ജീവനക്കാരായിരുന്ന അമിത്, ശ്രീരാഗ്, വിഷ്ണു എന്നിവരെ ബില്ലിൽ കൃത്രിമം കാണിച്ചതിന് ബാറുടമ പിരിച്ചുവിട്ടിരുന്നു. സംഭവദിവസം രാത്രി ഏഴിന് തട്ടിയെടുത്ത ഒന്നര ലക്ഷം തിരിച്ചടക്കാത്തതിനെച്ചൊല്ലി അമിത്, വിഷ്ണു എന്നിവരും കൃഷ്ണരാജുമായി തർക്കമുണ്ടായി. ഇതേത്തുടർന്ന് ഇരുവരും കൂട്ടാളികളെ വിളിച്ചുവരുത്തുകയായിരുന്നു.
ഇതേത്തുടർന്ന് കൃഷ്ണരാജ് ബൈജുവിനെയും അനന്തുവിനെയും വിളിച്ചുവരുത്തി. തുടർന്ന് നടന്ന ആക്രമണത്തിലാണ് ബൈജു കൊല്ലപ്പെടുന്നത്. രക്ഷപ്പെട്ട പ്രതികളെ വലപ്പാട് പൊലീസാണ് പിടികൂടിയത്. കഞ്ചാവ് ക്രിമിനൽ സംഘമാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |