കടയ്ക്കൽ: മർദ്ദനത്തെത്തുടർന്ന് ഭാര്യ വീടുവിട്ടിറങ്ങിയതിൽ രോഷാകുലനായി, നാലുമാസം ഗർഭിണിയായ മകളെ വഴിയിൽ തടഞ്ഞുനിറുത്തി ക്രൂരമായി മർദ്ദിച്ചകേസിൽ കൊലക്കേസ് പ്രതിയായ പിതാവ് അറസ്റ്റിൽ. രണ്ടു കൊലക്കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ച കിളിമാനൂർ അടയമൺ കൊട്ടാരംമല ചരുവിള പുത്തൻവീട്ടിൽ സതീശനാണ് (64) പിടിയിലായത്.
ശനിയാഴ്ചയായിരുന്നു സംഭവം. കശുഅണ്ടി ഫാക്ടറി തൊഴിലാളിയായ മകൾ അതുല്യ (24) ജോലിക്കായി സ്കൂട്ടറിൽ പോകുമ്പോൾ ഈയക്കോട് ജംഗ്ഷന് സമീപം വഴിയിൽ തടഞ്ഞു നിറുത്തി മർദ്ദിക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം അയൽവീട്ടിലേക്ക് ഓടിക്കയറിയ അതുല്യയെ അവിടെയെത്തി ചവിട്ടി ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. നാട്ടുകാരെത്തി യുവതിയെ രക്ഷപ്പെടുത്തുകയും സതീശനെ തടഞ്ഞുവച്ച് കടയ്ക്കൽ പൊലീസിന് കൈമാറുകയുമായിരുന്നു. അതുല്യ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ഭാര്യ സുശീല പിണങ്ങിപ്പോയി ഹോം നേഴ്സായി ജോലി ചെയ്യുകയാണ്. സുശീലയെ ഇയാൾ നിരന്തരം മർദ്ദിക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവർ പിണങ്ങിപ്പോകാൻ കാരണം മകളാണെന്നാരോപിച്ചാണ് മർദ്ദിച്ചത്. 1984 ൽ കിളിമാനൂർ സ്റ്റേഷൻ പരിധിയിൽ സുകുമാരൻ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ 12 വർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിന്നീട് കടയ്ക്കൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ചിതറ കണ്ണൻകോട് പുഷ്പരാജനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതി വെറുതേ വിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |