തൃപ്രയാർ: തളിക്കുളത്ത് ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നമ്പിക്കടവ് അരവശ്ശേരി നൂറുദ്ദീന്റെ മകൾ അഷിതയാണ് (24) മരിച്ചത്. ഇന്നലെ വൈകിട്ട് നാലേ കാലോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭർത്താവ് കരാഞ്ചിറ സ്വദേശി മംഗലത്തറ മുഹമ്മദ് ആസിഫ് (31) ഒളിവിലാണ്.
കുറച്ചുനാളായി അഷിതയും ഭർത്താവും വേർപിരിഞ്ഞു കഴിയുകയായിരുന്നു. 19 ദിവസം മുമ്പാണ് അഷിത ഒരാൺകുട്ടിക്ക് ജന്മം നൽകിയത്. ശനിയാഴ്ച കുട്ടിയെ കാണാനെന്ന വ്യാജേന മാതാവിനൊപ്പമെത്തിയ ആസിഫ് പോകാനിറങ്ങവേ വീട്ടിൽ തിരിച്ചുകയറി ബാഗിൽ കരുതിയിരുന്ന വാളെടുത്ത് അഷിതയെ വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച മത്സ്യത്തൊഴിലാളിയായ പിതാവ് നൂറുദ്ദീനും വെട്ടേറ്റു. മൂത്ത മകൻ രണ്ടു വയസ്സുള്ള അലി അക്ബറിന്റെയും ഇളയ കുഞ്ഞിന്റെയും മുന്നിൽ വച്ചായിരുന്നു ആക്രമണം. 2019 ലായിരുന്നു ഇരുവരുടെയും വിവാഹം. ആസിഫിനായി കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് ശങ്കറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നു. ഇയാളുടെ ബാഗിൽ നിന്ന് നെഞ്ചക്കും കണ്ടെടുത്തു. അഷിതയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് ഖബറടക്കും. പിതാവ് നൂറുദ്ദീൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ആക്രമണത്തിൽ ഭാര്യാ മാതാവ് നസീമയ്ക്കും പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |