വർക്കല: രണ്ടു മാസം മുമ്പ് വിവാഹിതയായ യുവതി ഭർതൃവീട്ടിൽ നിലവിളക്കുകൊണ്ട് തലയ്ക്കടിയേറ്റ് മരിച്ചു.ആലപ്പുഴ കിടങ്ങാംപറമ്പ് പുത്തൻ പറമ്പ് വീട്ടിൽ നിഖിതയാണ് (26) കൊല്ലപ്പെട്ടത്. ഭർത്താവ് വർക്കല അയന്തിവിളയിൽ വീട്ടിൽ അനീഷിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ രണ്ടരയോടെ കിടപ്പുമുറിയിൽ വച്ചായിരുന്നു കൊലപാതകം.
രണ്ടുമാസം മുമ്പ് ജൂലായ് എട്ടിനായിരുന്നു വിവാഹം. ദുബായിലെ അനീഷിന്റെ ജോലി സ്ഥലത്തേക്ക് പോയ ഇരുവരും പത്തു ദിവസം മുമ്പാണ് തിരിച്ചെത്തിയത്. അനീഷിന്റെ കാൽവേദനയ്ക്ക് ചികിത്സ നടത്താനാണ് വന്നത്.
തിങ്കളാഴ്‌ച രാത്രി കുടുംബാംഗങ്ങളോടൊപ്പം ഭക്ഷണം കഴിച്ചശേഷം കിടപ്പുമുറിയിലേക്ക് പോയ ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തോർത്തുകൊണ്ട് കഴുത്തിൽ ശ്വാസം മുട്ടിക്കുകയും ചെയ്‌തു. കൊന്നശേഷം ഫാനിൽ കെട്ടിത്തൂക്കാനായിരുന്നു ശ്രമം. നിലവിളി കേട്ട് ഓടിയെത്തിയ അനീഷിന്റെ പിതാവ് അശോകനും മാതാവ് ഷീബയും സഹോദരൻ അജീഷും നിലത്ത് വീണുകിടന്ന നിഖിതയെ ആംബുലൻസിൽ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയിലും നെറ്റിയിലും ആഴത്തിൽ മുറിവേറ്റിരുന്നു. വയറ്റിൽ കുത്തി പരിക്കേൽപ്പിച്ച പാടുമുണ്ട്.
വർക്കല പൊലീസ് വീട്ടിൽനിന്ന് അനീഷിനെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ആലപ്പുഴയിലെ ഷാപ്പ് തൊഴിലാളിയായ കുട്ടപ്പനാണ് നിഖിതയുടെ പിതാവ്.സെക്രട്ടേറിയേറ്റിൽ ലിഫ്റ്റ് ഓപ്പറേറ്റർ ആയ ഉഷയാണ് മാതാവ്. ഏക സഹോദരി നീതു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |