കൊല്ലം: കൂടത്തായി മോഡലിൽ ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചെന്ന തേവള്ളി സ്വദേശിയായ 50കാരന്റെ പരാതിയിൽ കോടതി നിർദ്ദേശത്തെത്തുടർന്ന് ഭാര്യയ്ക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. ഭക്ഷണത്തിൽ ലെഡ് അസറ്റേറ്റ് തുടർച്ചയായി കലർത്തി നൽകി കൊല്ലാൻ ശ്രമിച്ചെന്നായിരുന്നു പരാതി. ജൂലായ് 9ന് നൽകിയ പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് ആഗസ്റ്റ് 30നാണ് മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം പരാതിക്കാരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
മകൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനും വിദേശത്ത് ബിസിനസ് സ്ഥാപന ഉടമയുമായ ശങ്കരമംഗലം സ്വദേശിയുമായി ഭാര്യ അടുപ്പത്തിലായതിനെത്തുടർന്ന് ഇയാളുടെ സ്വാധീനത്തിൽ കൊല്ലാൻ ശ്രമിച്ചെന്നാണ് പരാതി. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുകയും സ്വകാര്യ ലാബിൽ പരിശോധന നടത്തുകയും ചെയ്തപ്പോൾ രക്തത്തിൽ ലെഡിന്റെ അംശം കൂടുതലാണെന്ന് കണ്ടെത്തിയെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ വെളുത്ത നിറത്തിലുള്ള പൊടിയും കുപ്പിയിൽ ശേഖരിച്ച ദ്രാവകവും ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഭാര്യാസഹോദരൻ വിവരമറിഞ്ഞ് ചോദ്യം ചെയ്തപ്പോൾ ഭക്ഷണത്തിൽ ചെറിയ അളവിൽ മിശ്രിതം കലർത്തി നൽകിയിരുന്നതായി ഭാര്യ സമ്മതിച്ചുവെന്നും പരാതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |