ഭർത്താവും സഹോദരിയും മന്ത്രവാദിയും സഹായിയും ഒളിവിൽ
കൊല്ലം: മധുവിധുവിനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും ഒത്താശയോടെ നഗ്നയാക്കി പൂജ നടത്താൻ മന്ത്രവാദി ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്തൃമാതാവ് അറസ്റ്റിൽ.
ഭർത്താവ്, സഹോദരി, മന്ത്രവാദി നിലമേൽ ചേറാട്ടുകുഴി സ്വദേശി അബ്ദുൽ ജബ്ബാർ (55), സഹായി സിദ്ദിക്ക് എന്നിവർ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. എല്ലാവർക്കും എതിരെ ചടയമംഗലം പൊലീസ് കേസെടുത്തു.
ചടയമംഗലം സ്വദേശിയായ യുവാവിന്റെ ഭാര്യയാണ് ആറ്റിങ്ങൽ സ്വദേശിയായ പരാതിക്കാരി.
2017 ജനുവരി 18ന് തമിഴ്നാട്ടിലെ നാഗൂർ പള്ളിക്കടുത്ത് ലോഡ്‌ജിലാണ് സംഭവം. അബ്ദുൾ ജബ്ബാർ ഈ ലോഡ്‌ജിലാണ് മന്ത്രവാദം നടത്തിയിരുന്നത്.
ഭയം കാരണം അന്ന് പരാതിപ്പെട്ടില്ല. ഇപ്പോൾ ഇലന്തൂർ നരബലിക്കേസ് പുറത്ത് വന്നതോടെയാണ് പരാതി നൽകിയത്.
ബംഗളൂരുവിൽ മധുവിധുവിന് പോകാനെന്ന പേരിൽ ജനുവരി 17നാണ് നാഗൂരിലെത്തിച്ചത്. ഭർത്താവും സഹോദരിയും മാതാവും മന്ത്രവാദിയും ഒപ്പമുണ്ടായിരുന്നു. 18ന് ലോഡ്‌ജ് മുറിയിൽ എത്തുമ്പോൾ മറ്റൊരു പെൺകുട്ടിയെ നഗ്നയാക്കി പീഠത്തിൽ ഇരുത്തി അബ്ദുൾ ജബ്ബാർ പൂജ നടത്തുകയായിരുന്നു. തന്നെയും നഗ്നപൂജ ചെയ്യാൻ നിർബന്ധിച്ചു. വഴങ്ങാതിരുന്നപ്പോൾ ഭർത്താവും സഹോദരിയും മർദ്ദിച്ചു. മന്ത്രവാദിയുടെ സഹായി സിദ്ധിക്ക് വസ്ത്രം വലിച്ചു കീറി. ഇതോടെ നേരത്തേ പൂജയ്‌ക്കിരുന്ന പെൺകുട്ടിയുടെ പിതാവ് ബഹളം വച്ചു. യുവതി ലോഡ്‌ജിലെ മുറിയിലേക്ക് രക്ഷപ്പെട്ടു. അടുത്ത രണ്ട് ദിവസവും നിർബന്ധിച്ചെങ്കിലും വഴങ്ങാതായതോടെ നാട്ടിലേക്ക് മടങ്ങി.
യുവതി സ്വന്തം വീട്ടിലേക്ക് പോയി. അബ്ദുൽ ജബ്ബാറും സിദ്ധിക്കും ഭർത്താവും ഉൾപ്പെട്ട സംഘം ആറ്റിങ്ങലിലെത്തി വാഹനം ഇടിച്ചു കൊല്ലാൻ ശ്രമിച്ചെന്നും സഹോദരനെ ആക്രമിച്ചെന്നും മകളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലത്രേ.
ഒൻപത് മാസം മുമ്പ് യുവതി വിവാഹമോചനത്തിന് കോടതിയെ സമീപിച്ചു. ഒരാഴ്ച മുമ്പ് ഭർത്താവ് ഫേസ്ബുക്ക് വഴി അപകീർത്തിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
നഗ്നപൂജ ശത്രുദോഷം മാറാൻ
2016 ഡിസംബർ 9 നായിരുന്നു വിവാഹം. യുവതിക്ക് കടുത്ത ശത്രു ദോഷങ്ങൾ ഉണ്ടെന്നും മന്ത്രവാദത്തിലൂടെ ബാധ ഒഴിപ്പിക്കണമെന്നും ഭർത്താവും മാതാവും നിരന്തരം ആവശ്യപ്പെട്ടതായി യുവതി പറയുന്നു. മാനസിക, ശാരീരിക പീഡനങ്ങളും തുടങ്ങി. വിവാഹശേഷം ഒന്നരമാസത്തിനിടെ ബീമാപള്ളി, ഏർവാടി, കൊടുങ്ങല്ലൂർ, തേനി തുടങ്ങിയ സ്ഥലങ്ങളിൽ പൂജയ്‌ക്കായി കൊണ്ടുപോയെന്നു ലോഡ്‌ജ് മുറികളിലെ പൂജകളിൽ അബ്ദുൾ ജബ്ബാറും സഹായി സിദ്ധിക്കും ഭർതൃ സഹോദരിയും ഉണ്ടായിരുന്നതായും പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |