കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസ് പ്രതികൾ കുഴിയെടുത്ത് ഇരയെ കാത്തിരുന്നത് ഒന്നര വർഷം. കൈയിലെത്തുന്ന ലക്ഷങ്ങളും മനുഷ്യമാംസം ഭക്ഷിക്കാനുള്ള ആഗ്രഹവും മനസിലിട്ട് സ്ത്രീകളെ ഇലന്തൂരിലെത്തിക്കാൻ നേരിട്ടും ഫേസ്ബുക്കിലൂടെയും മുഖ്യപ്രതി ഷാഫി പലതന്ത്രങ്ങളും പയറ്റിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതിനിടെയാണ് കൊച്ചി നഗരത്തിൽ വച്ച് റോസ്‌ലി (49) കുശലാന്വേഷണത്തിനിടെ 'വർക്ക് വല്ലതുമുണ്ടോ'യെന്ന് ഷാഫിയോട് ചോദിക്കുന്നത്. കഷ്ടപ്പാടിലാണെന്നും പറഞ്ഞു. അവസരം മുതലെടുത്ത ഷാഫി, പത്തനംതിട്ടയിൽ സിനിമയുടെ ഷൂട്ടിംഗ് ഉണ്ടെന്നും താത്പര്യമുണ്ടെങ്കിൽ 'ചില്ലറ തടയു'മെന്നും റോസ്‌ലിയെ വിശ്വസിപ്പിച്ചു. അന്ന് ബുദ്ധിമുട്ട് അറിയിച്ച റോസ്‌ലി പിറ്റേന്ന് ഷാഫിയെ തേടിയെത്തി.
വൈദ്യൻ ഭഗവൽ സിംഗിനോടും ഭാര്യ ലൈലയോടും നരബലിക്ക് ഒരുങ്ങാൻ ഇതിനിടെ ഷാഫി നിർദ്ദേശിച്ചിരുന്നു. ജോലിക്കാരെ നിറുത്തി കുഴി വീണ്ടുമെടുത്തു.
സിനിമ ഷൂട്ടിംഗ് പ്രതീക്ഷിച്ച് എത്തിയ റോസ്‌ലിയെ കണ്ടംതുണ്ടമായി വെട്ടിമുറിച്ചു. സ്വകാര്യ ഭാഗങ്ങൾ പ്രത്യേകം എടുത്ത് പാകം ചെയ്തു കഴിച്ചു. കരളും മറ്റുമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചത്. ബാക്കിവന്ന ശരീര ഭാഗങ്ങൾ കുഴിയിൽ മൂടി.
റോസ്‌ലി വധത്തിലെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ട്. അന്വേഷണവുമായി സഹകരിക്കാത്ത ഷാഫി പല ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം നൽകിയിട്ടില്ല. ഷാഫിക്ക് നുണ പരിശോധന നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.
പ്രതികൾ റിമാൻഡിൽ
ഇലന്തൂർ ഇരട്ട നരബലിക്കേസ് പ്രതികളെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മുഹമ്മദ് ഷാഫിയെയും ഭഗവൽസിംഗിനെയും വിയ്യൂർ സെൻട്രൽ ജയിലിലേക്കും ലൈലയെ കാക്കനാട് ജില്ലാ ജയിലിലേക്കും മാറ്റി. ഇന്നലെ പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൂവരെയും ഹാജരാക്കിയത്. അന്വേഷണ സംഘം ഇവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |