കൊച്ചി: നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്ന റാന്നി പെരുനാട് ചമ്പാലൂർ ചരിവുകാലായിൽ അക്ഷയ അനൂപിന്റെ (20) ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഹൈക്കോടതി ക്രൈംബ്രാഞ്ചിനുവിട്ടു. പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറാനും ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കാനും ജസ്റ്റിസ് എം.ആർ. അനിതയുടെ ഉത്തരവിൽ പറയുന്നു.
ഫെബ്രുവരി പത്തിനാണ് അക്ഷയയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ ആത്മഹത്യക്ക് കാരണമായവരെ കണ്ടെത്തണമെന്നും നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടി അക്ഷയയുടെ അമ്മ ആശ നൽകിയ ഹർജിയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്.
രാഷ്ട്രീയ സമ്മർദ്ദത്തെത്തുടർന്നാണ് പൊലീസ് അന്വേഷണത്തിൽ വീഴ്ചവരുത്തുന്നത്. പോസ്റ്റുമോർട്ടം കോട്ടയം മെഡിക്കൽ കോളേജിൽ നടത്തണമെന്ന ആവശ്യം നിരസിച്ചിരിന്നു. കൂടാതെ പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടോയെന്ന് ഡോക്ടർ പരിശോധിച്ചില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |