ആലപ്പുഴ : ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ പത്തു വയസുകാരൻ മുഴക്കിയ വിദ്വേഷ മുദ്രാവാക്യം എഴുതി തയ്യാറാക്കിയത് പിതാവും കേസിലെ 27 ാം പ്രതിയുമായ മട്ടാഞ്ചേരി സ്വദേശി അസ്‌കർ ലത്തീഫാണെന്ന് കുറ്റപത്രം.
കുട്ടിയെ തോളിലേറ്റിയയാളും പരിശീലിപ്പിച്ചവരും പോപ്പുലർ ഫ്രണ്ട് നേതാക്കളും അടക്കം 35 പ്രതികളുള്ള കേസിൽ 33 പേർ അറസ്റ്റിലായെങ്കിലും അവർ ജാമ്യത്തിലിറങ്ങി. കുറ്റപത്രം നിയമോപദേശം ലഭിക്കുന്ന മുറയ്‌ക്ക് കോടതിയിൽ സമർപ്പിക്കും. പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരത്തിലും കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചിരുന്നു.
മേയ് 21ന് നടന്ന റാലിയിലാണ് പത്തുവയസുകാരൻ വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. പി.എഫ്.ഐ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനമാണ് (30) ഒന്നാം പ്രതി. ജില്ലാ സെക്രട്ടറി മുജീബ് രണ്ടാം പ്രതിയും ഈരാറ്റുപേട്ട നടയ്ക്കൽ പാറനാനി അൻസാർ നജീബ് (30) മൂന്നാം പ്രതിയുമാണ്. കുട്ടിയെ തോളിലേറ്റിയവരിലൊരാളാണ് അൻസാർ നജീബ്. തോളിലേറ്റിയ മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളും മുജീബുമാണ് അറസ്‌റ്റിലാകാനുള്ളത്. മുജീബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കുട്ടികളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ചതിനും ബാലനീതി നിയമപ്രകാരവുമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |