തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ കുട്ടികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിന് 17ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ അവരുമായി ചർച്ച നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഇതിനായി ഒരു പിരീഡാകും ചെലവിടുക. ഓരോ വിഷയത്തിലും പ്രത്യേകം ചോദ്യാവലി തയ്യാറാക്കിയാകും അഭിപ്രായം തേടുക. ഇവ അദ്ധ്യാപകർ ശേഖരിച്ച് ബി.ആർ.സികൾക്ക് കൈമാറും. തുടർന്ന് ക്രോഡീകരിച്ച് പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ചുക്കാൻ പിടിക്കുന്ന എസ്.സി.ഇ.ആർ.ടിക്ക് നൽകും.
പരിഷ്കരണം പൂർത്തിയാക്കി ആദ്യഘട്ടമായി 2024-25 അദ്ധ്യയന വർഷത്തിൽ 1,3,5,7,9,11 ക്ളാസുകളിലെ പാഠപുസ്തകങ്ങൾ എത്തിക്കും. 2025-26ൽ ശേഷിക്കുന്നവ പൂർത്തിയാക്കി വിതരണം ചെയ്യും. പരിഷ്‌കരണത്തിനുള്ള 26 ഫോക്കസ് ഗ്രൂപ്പുകൾ തയ്യാറാക്കുന്ന പൊസിഷൻ പേപ്പറുകൾ ഈ മാസം 30നകം പൂർത്തിയാക്കും.
ഡിസംബർ 31നകം കരട് പാഠ്യപദ്ധതി ചട്ടക്കൂടുകൾ രൂപീകരിക്കും. 2023 ജനുവരിയിൽ ഇതിനെ അടിസ്ഥാനമാക്കി മേഖലാതല സെമിനാറുകളും ചർച്ചകളും നടത്തും. ഫെബ്രുവരിയിൽ ചട്ടക്കൂടുകൾ പൂർത്തിയാക്കും. മാർച്ച് മുതൽ പാഠപുസ്തക രചനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങും. ഒക്ടോബറിൽ ഒന്നാം ഘട്ടം പൂർത്തിയാക്കും.
പൊതുജനങ്ങൾക്കും
നിർദ്ദേശങ്ങൾ നൽകാം
പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ പൊതുജനങ്ങൾക്കും ഓൺലൈൻ ആയി നിർദ്ദേശങ്ങൾ സമർപ്പിക്കാം. ഇതിനായി കൈറ്റ് ഒരുക്കിയ ടെക് പ്ലാറ്റ് ഫോം www.kcf.kite.kerala.gov.in മന്ത്രി ഉദ്ഘാടനം ചെയ്തു.
സ്കൂൾ കായികോത്സവം
ലോഗോ പ്രകാശനം
ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരത്ത് നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. ലഭിച്ച എൻട്രികളിൽ നിന്നും മികച്ച ലോഗോ ആയി തിരഞ്ഞെടുത്തത് തിരൂർ എ.എൽ.പി സ്‌കൂൾ അറബിക് വിഭാഗം അദ്ധ്യാപകനായ അസ്ലമിന്റേതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |