കണ്ണൂർ: സ്വർണ ക്വട്ടേഷൻ സംഘത്തലവനായ അർജുൻ ആയങ്കിക്ക് കാർ വിട്ടുനൽകിയ സഹകരണബാങ്ക് അപ്രൈസറും സി.പി.എം മുൻ ബ്രാഞ്ചംഗവുമായ സി.സജേഷിനോട് കണ്ണൂർ ജില്ല വിട്ടുപോകരുതെന്ന് കസ്റ്റംസ് നിർദേശം. അർജുനെ ചോദ്യം ചെയ്യുന്നതിൽ നിന്ന് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ ചോദ്യം ചെയ്തേക്കും. കടത്ത് സ്വർണം ഇയാൾ കൈകാര്യം ചെയ്തിരുന്നോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞദിവസം സജേഷിനെ സി.പി.എം പുറത്താക്കിയിരുന്നു. അതേസമയം, പാർട്ടി നിയന്ത്രണത്തിലുള്ള കോയ്യോട് സഹകരണ ബാങ്കിലെ സ്വർണ അപ്രൈസർ സംശയ നിഴലിലായത് പാർട്ടിയെ പ്രതിരോധത്തിലാക്കി. അതിനിടെ സഹകരണ ബാങ്കിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന അഭ്യർത്ഥനയുമായി സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ രംഗത്തെത്തി.
കൂടുതൽപേർ സംശയനിഴലിൽ
അർജുൻ ആയങ്കിക്ക് സ്വർണക്കടത്തിൽ മുഖ്യപങ്കുണ്ടെന്ന് തെളിഞ്ഞതോടെ കണ്ണൂർ ജില്ലയിലെ ക്വട്ടേഷൻ സംഘങ്ങൾ സംശയനിഴലിലായി. അർജുനുമായി അടുത്ത ബന്ധമുള്ള ഏതാനുംപേരെ കൂടി കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വിവരവുമുണ്ട്. പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ക്വട്ടേഷൻ രാഷ്ട്രീയം സി.പി.എമ്മിനില്ല: എം.വി.ജയരാജൻ
ക്വട്ടേഷൻ രാഷ്ട്രീയത്തെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. മടിയിൽ കനമുള്ളവനേ പേടിക്കേണ്ടതുള്ളൂ. ബാങ്ക് അപ്രൈസർ സജേഷിന് അർജുൻ ആയങ്കിയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പുറത്താക്കിയത്. ഏതെങ്കിലും ഒരു ജീവനക്കാരൻ ഇത്തരം പ്രവർത്തനം കാണിച്ചതിനെ സഹകരണ സ്ഥാപനങ്ങളെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിറുത്തുന്നത് ശരിയല്ല.
പി.ജെ ആർമി ഇനി റെഡ് ആർമി
വിവാദം കൊഴുക്കുന്നതിനിടെ സമൂഹമാദ്ധ്യമങ്ങളിലെ സി.പി.എം കൂട്ടായ്മയായ പി.ജെ ആർമിയുടെ പേര് മാറ്റി റെഡ് ആർമി എന്നാക്കി. പ്രൊഫൈൽ പിക്ചറിൽ നിന്ന് സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ ചിത്രം ഒഴിവാക്കി അരിവാൾ ചുറ്റിക പോസ്റ്റ് ചെയ്തു. സമൂഹ മാദ്ധ്യമങ്ങളിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന എല്ലാ കൂട്ടായ്മകളും അവസാനിപ്പിച്ച്, സി.പി.എമ്മിന് ഗുണകരമാകുന്ന രീതിയിലേക്ക് മാറ്റിയെടുക്കുക എന്നതാണ് ലക്ഷ്യം. പി.ജയരാജന്റെ പേരിൽ 2019 മേയ് പത്തിനാണ് പി.ജെ ആർമി രൂപീകരിച്ചത്. വോട്ട് ഫോർ പി.ജെ എന്ന പേരിലായിരുന്നു ജയരാജൻ ഫാൻസുകാർ പേജുണ്ടാക്കിയത്. എന്നാൽ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പല നീക്കങ്ങളും ഇതുവഴിയുണ്ടായി. ജയരാജൻ തന്നെ കൂട്ടായ്മയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. പി.ജെ ആർമിയുടെ പ്രവർത്തനങ്ങളിൽ ജയരാജന് ഒരു പങ്കുമില്ലെന്ന് പാർട്ടി അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.
മാദ്ധ്യമങ്ങളെ കടന്നാക്രമിച്ച് പി.ജയരാജൻ
കണ്ണൂർ: സ്വർണ ക്വട്ടേഷൻ കേസുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ മാദ്ധ്യമങ്ങൾ അപവാദ പ്രചാരണം നടത്തുന്നുവെന്ന ആരോപണവുമായി പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേസിന്റെ മറപിടിച്ച് പാർട്ടിക്കെതിരെ സംഘടിതമായ ആക്രമണമാണ് നടത്തുന്നത്. ക്വട്ടേഷൻ സംഘാംഗങ്ങളായ ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി എന്നിവരുടെ പേരുകൾ പരാമർശിക്കാതെ അഴീക്കോട്ടെ യുവാവ്, തില്ലങ്കേരി സ്വദേശി എന്നിങ്ങനെയാണ് കുറിപ്പിൽ സൂചിപ്പിക്കുന്നത്.
കേസിന്റെ ഭാഗമായി പുറത്ത് വന്നിട്ടുള്ള പേരുകാർ, മൂന്നോ നാലോ വർഷം മുമ്പ് എടുത്ത ഫോട്ടോകൾ അവതരിപ്പിച്ച് പാർട്ടി വിരുദ്ധ പ്രചാരവേല നടത്തുകയാണ് മാദ്ധ്യമങ്ങൾ. ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടയാൾ, അയാൾ വഴി തെറ്റി എന്ന് പറയുന്നതിന് പകരം അവരുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്ന പ്രാകൃത രീതിയാണ് വലതുപക്ഷ രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും തുടരുന്നത്. ഇപ്പോൾ കുറ്റാരോപിതരായവരെ പേരെടുത്ത് പറഞ്ഞുകൊണ്ട് തന്നെ തള്ളിപ്പറയാനും കർശന നടപടിക്ക് വിധേയമാക്കാനും ആവശ്യപ്പെട്ട പാർട്ടിയാണിത്.
വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അഴീക്കോട്ടെ യുവാവിനെ നാല് വർഷം മുൻപ് ഡി.വൈ.എഫ്.ഐയിൽ നിന്ന് ഒഴിവാക്കിയതാണ്. തില്ലങ്കേരി സ്വദേശിയെ ഷുഹൈബ് വധക്കേസിനെ തുടർന്ന് പാർട്ടി പുറത്താക്കിയതാണ്. ഇത്തരക്കാരോടുള്ള കർശന നിലപാട് പാർട്ടി നേരത്തെ വ്യക്തമാക്കിയതാണ്. ഇത്തരം നിലപാട് ബി.ജെ.പിയോ കോൺഗ്രസോ സ്വീകരിക്കാറില്ല. ക്വട്ടേഷൻ, മാഫിയ സംഘങ്ങൾക്കെതിരെ ഉറച്ച നടപടിയാണ് എൽ.ഡി.എഫ് സർക്കാർ കൈക്കൊള്ളുന്നതെന്നും ജയരാജൻ പറഞ്ഞു.
അർജുന്റെ കാർ കണ്ടെത്തിയതിലും ദുരൂഹത
കണ്ണൂർ: സ്വർണ ക്വട്ടേഷൻ സംഘത്തലവൻ അർജുൻ ആയങ്കിയുടെ കാർ കണ്ടെത്തിയതിലും ദുരൂഹത. അഴീക്കോട് നിന്നും പട്ടാപ്പകൽ അപ്രത്യക്ഷമായ കാർ വളപട്ടണം, കണ്ണപുരം, പഴയങ്ങാടി, തളിപ്പറമ്പ് പൊലീസ് സ്റ്റേഷനുകൾ കഴിഞ്ഞ് പരിയാരം സ്റ്റേഷൻ പരിധിയിലാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്. വളപട്ടണം വെസ്റ്റേൺ ഇന്ത്യാ കമ്പനിക്ക് സമീപം മുതൽ പരിയാരം എത്തുന്നതിനിടയിൽ നിരവധി സി.സി ടിവി കാമറകൾ റോഡിൽ സ്ഥാപിച്ചിട്ടുണ്ട്. പരിയാരം ആയുർവേദ മെഡിക്കൽ കോളജിന് സമീപത്തെ കുന്നിൻ മുകളിൽ കാർ കണ്ടതാവട്ടെ പശുവിന് പുല്ലരിയാൻ പോയവരും. ഇത്രയും സ്റ്റേഷൻ പരിധികൾ പിന്നിട്ടിട്ടും വിവാദ കാർ ആരുടേയും കണ്ണിൽപെട്ടില്ല എന്നതിലാണ് ദുരൂഹത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |