തിരുവനന്തപുരം: ഞങ്ങൾ ഒരുമിച്ചാ പഠിച്ചതും തോറ്റതും ഇപ്പോൾ ജയിച്ചതും. അതിന്റെ സന്തോഷം ഒന്നു വേറെയാ.... സിവിൽ സർവീസ് പരീക്ഷയിൽ 192ാം റാങ്ക് കരസ്ഥമാക്കിയ കോഴിക്കോട് സ്വദേശിയും തിരുവനന്തപുരം ലീഡ്സ് അക്കാഡമിയിലെ വിദ്യാർത്ഥിയുമായ ശ്രീകുമാർ പറയുന്നു. ശ്രീകുമാറിനൊപ്പം മൂന്നാമത്തെ ശ്രമത്തിൽ സിവിൽ സർവീസ് സ്വപ്നം യാഥാർത്ഥ്യമാക്കിയ അഖിൽ വി.മോനോന് ലഭിച്ചത് 66ാം റാങ്കാണ്. അഖിലിന് ആറ് വിട്ടൊരു കളിയില്ല. കെ.എ.എസിൽ ആറാം റാങ്ക് നേടിയ അഖിൽ തിരുവനന്തപുരത്തെ ഐ.എം.ജിയിൽ ട്രെയിനിംഗിലാണിപ്പോൾ. നേരത്തെ രണ്ടുവട്ടം യു.പി.എസ്.സി പരീക്ഷ എഴുതിയപ്പോഴും ഇരുവരും പരാജയപ്പെട്ടു. ലീഡ്സ് അക്കാഡമിയിലാണ് മൂന്നുവർഷമായി ഞങ്ങൾ പഠിക്കുന്നത്.ഞാൻ ഇവിടുത്തെ ഫാക്കൽറ്റിയാണ്. അഖിൽ ഇവിടെയുണ്ടായിരുന്നപ്പോൾ താമസവും ഒരുമിച്ചു തന്നെ- ശ്രീകുമാർ പറഞ്ഞു.ഐ.എഫ്.എസ് ആണ് ആഗ്രഹം അതിനാൽ ഒരുതവണകൂടി പരീക്ഷയെഴുതുമെന്നും ശ്രീകുമാർ പറഞ്ഞു. കോഴിക്കോട് കുണ്ടുപറമ്പ്, പറമ്പത്ത് റോഡ് ദേവയാനത്തിൽ രവീന്ദ്രകുമാർ ഷീല രവീന്ദ്രകുമാർ ദമ്പതികളുടെ മകനാണ് ശ്രീകുമാർ. കിരൺ ആണ് സഹോദരൻ. ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം സബ്ലൈൻ എസ്.എൻ.ഡി.പി റോഡിൽ ഗോവിന്ദിൽ വിപിൻ മേനോന്റെയും ബിന്ദു വി. മേനോന്റെയും മകനാണ് അഖിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |