തൃശൂർ: ഡോക്കുമെന്റേഷനോ, നൂലാമാലകളോ ഇല്ലാതെ കുറഞ്ഞ പലിശയ്ക്ക് ലോൺ വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെ ലക്ഷങ്ങൾ തട്ടിയ ഡൽഹി മലയാളികളായ ആറംഗ സംഘത്തെ തൃശൂർ സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ഡൽഹി രഘുബീർ നഗറിൽ വിനയപ്രസാദ് (23), ഇയാളുടെ സഹോദരൻ വിവേക് പ്രസാദ് (23), രജ്ദീർ നഗറിൽ താമസിക്കുന്ന ജിനേഷ് (25), ചെങ്ങന്നൂർ പെരിങ്ങാല വൃന്ദാവനം വീട്ടിൽ ആദിത്യ (21), ചേർത്തല പട്ടണക്കാട് വെട്ടക്കൽ പുറത്താംകുഴി വീട്ടിൽ ഗോകുൽ (25), കോഴിക്കോട് നെല്ലിക്കോട് സ്വദേശി അഭയ് വാസുദേവ് (21) എന്നിവരാണ് അറസ്റ്റിലായത്. പ്രധാന പ്രതിയായ വിനയ് പ്രസാദിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.
കുറഞ്ഞ പലിശയ്ക്ക് 10 ലക്ഷം രൂപ ലോൺ നൽകാം എന്ന് വിശ്വസിപ്പിച്ച് തൃശൂർ സ്വദേശിയായ യുവതിയിൽ നിന്ന് 5 ലക്ഷം തട്ടിയെടുത്ത സംഭവത്തിലാണ് ഇവർ കുടുങ്ങിയത്. യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ സംഘം അവിടം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നത്. ലോൺ വാഗ്ദാനം ചെയ്തശേഷം പ്രോസസിംഗ് ഫീസ്, നികുതി തുടങ്ങിയവയ്ക്ക് ഓൺലൈനിലൂടെ പണം ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. ഇടപാടുകാരെ ബന്ധപ്പെടാനും സന്ദേശങ്ങൾ കൈമാറാനും വ്യാജ സിം കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകൾ അനായാസം സംസാരിച്ചാണ് ഇടപാടുകാരെ വീഴ്ത്തിയിരുന്നത്. ലോക്ക്‌ഡൗൺ കാലത്ത് ജോലി നഷ്ടപ്പെട്ടവരാണ് ഇവരുടെ വലയിൽ വീണവരിൽ ഏറെയും.
തട്ടിപ്പ് നടത്തിയത് ഇങ്ങനെ
ഡോക്കുമെന്റേഷനോ, നൂലാമാലകളോ ഒന്നുമില്ലാതെ കുറഞ്ഞ പലിശയ്ക്ക് ലോൺ നൽകാം എന്ന എസ്.എം.എസ് സന്ദേശം അയയ്ക്കുകയാണ് ആദ്യപടി. തിരികെ ബന്ധപ്പെടാനായി ഫോൺ നമ്പറും നൽകും. പ്രസിദ്ധമായ ധനകാര്യ സ്ഥാപനങ്ങളോട് സാമ്യമുള്ള പേരിനൊപ്പം നൽകുന്ന ഈ ഫോണിലേക്ക് വിളിക്കുന്നവരുടെ ആവശ്യം മനസിലാക്കി തട്ടിപ്പ് സംഘം സംസാരിക്കും. ലോൺ പ്രോസസിംഗ് ഫീസ്, നികുതി, ഡിമാൻഡ് ഡ്രാഫ്റ്റ് ഫീസ്, പണം അക്കൗണ്ടിലേക്ക് അടയ്ക്കുന്നതിനുള്ള ഫീസ് തുടങ്ങിയ ആവശ്യം പറഞ്ഞ് ഓൺലൈനിലൂടെ പണം അയയ്ക്കാൻ നിർദ്ദേശിക്കും. വിശ്വാസ്യതയ്ക്കായി ലോൺ പാസാക്കിയ രസീതുകളും രേഖകളും എന്നുപറഞ്ഞ് അവ വാട്‌സ് ആപ്പിൽ അയച്ചുനൽകും. ഇത് വിശ്വസിച്ച് ആവശ്യപ്പെട്ട തുക ഇടപാടുകാരൻ കൈമാറും. പിന്നീട് ഇവരെ ഫോണിൽ ബന്ധപ്പെട്ടാൽ കിട്ടില്ല. അതോടെയാകും തട്ടിപ്പായിരുന്നുവെന്ന് മനസിലാവുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |