ഇന്ന് ലോക സൈക്കിൾ ദിനം
തൃശൂർ: 120 ദിവസമെടുത്ത് സൈക്കിളിൽ നടത്തിയ 'ഭാരതപര്യടന"ത്തിനു ശേഷം നിധിൻ വെറുതെ ഇരിക്കുമെന്നാണോ കരുതിയത്? ഇല്ല. ദൈവത്തിന്റെ സ്വന്തം നാട് കണ്ണുതുറന്ന് കണ്ടില്ലെന്ന പോരായ്മ തീർക്കാനുള്ള തീരുമാനത്തിലാണ് ആമ്പല്ലൂർ കല്ലൂർ കൊല്ലകുന്ന് വീട്ടിൽ നിധിൻ. ലോക് ഡൗൺ നിയന്ത്രണങ്ങൾ കഴിഞ്ഞാൽ കേരളത്തിന്റെ ഇടവഴികൾ താണ്ടുന്ന യാത്രയ്ക്കുള്ള ഒരുക്കം ആരംഭിക്കും. ഭക്ഷണച്ചെലവിനുള്ള പണം കണ്ടെത്താൻ നേരത്തെ പരീക്ഷിച്ച് വിജയിച്ച ചായവില്പന തന്നെ നടത്തും. സൈക്കിളിനും മാറ്റമില്ല, അനുജന്റെ പഴയ ഹെർക്കുലീസ്.
170 രൂപയുമായാണ് നിധിൻ രാജ്യം ചുറ്റാൻ പുറപ്പെട്ടത്. ചെലവിനായി ചായയുണ്ടാക്കി വിറ്റ് പണം കണ്ടെത്തി.
സ്റ്റൗവ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായാണ് പുറപ്പെട്ടത്. ചെറുപ്പം മുതൽക്കേ യാത്രയും സൈക്കിൾ സവാരിയുമാണ് കമ്പം. അങ്ങനെ ദിവസവും നൂറു കിലോമീറ്ററോളം സൈക്കിൾ ചവിട്ടി ഇന്ത്യയുടെ വൈവിദ്ധ്യമാർന്ന സംസ്കാരം നിറഞ്ഞ ഭൂമിക താണ്ടി, നിറഞ്ഞ മനസ്സോടെ തിരിച്ചെത്തി. യാത്രയ്ക്കിടെ സൈക്കിളിൽ ബോർഡ് കണ്ട കാശ്മീർ ഗവർണർ വാഹനം നിറുത്തി അഭിനന്ദിച്ചതും ഒരു ജവാൻ ആയിരം രൂപ നൽകി സഹായിച്ചതും അവിസ്മരണീയ അനുഭവമായിരുന്നുവെന്ന് നിധിൻ പറയുന്നു.
റെസ്റ്റോറന്റിൽ നിന്ന്
തൃശൂരിലെ റസ്റ്റോറന്റിലെ ജീവനക്കാരനായിരുന്നു നിധിൻ. ജ്യൂസും ചായയുമൊക്കെ ഉണ്ടാക്കുന്ന ജോലി. യാത്രയും ഫോട്ടോഗ്രാഫിയും മാത്രമല്ല അഭിനയവും സിനിമാ സംവിധാനവുമൊക്കെ മോഹങ്ങളാണ്. രാജ്യമാകെ സഞ്ചരിച്ച് തിരിച്ചെത്തി 'ഹീറോ" ആയതോടെ ചില ചിത്രങ്ങളിൽ ചെറിയ വേഷം ചെയ്യാനുള്ള വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും നിധിൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |