കോട്ടയം: കുത്തിറക്കത്തിൽ ഹാൻഡിലിൽ മുറുകെ പിടിച്ച് സൈക്കിളോടിക്കുമ്പോൾ എൺപത്തഞ്ചുകാരൻ തങ്കൻ ചേട്ടന്റെ ഇടതുകാലിന്റെ ഉപ്പൂറ്റി പിൻ ടയറിനോട് തൊട്ടുതൊട്ടില്ല എന്നമട്ടിലായിരിക്കും. സൈക്കിൾ നിറുത്തണമെന്ന് തോന്നിയാൽ ഉപ്പൂറ്റി ടയറിലമർത്തും, ബ്രേക്കിട്ടതുപോലെ സൈക്കിൾ നിൽക്കും. തങ്കൻ ചേട്ടന്റെ സൈക്കിളിന്റെ 'ബ്രേക്ക് കട്ട'യാണ് ഉപ്പൂറ്റി. കാരണം തങ്കൻചേട്ടൻ സ്വന്തം സൈക്കിളിന് ഇതുവരെ ബ്രേക്ക് ഘടിപ്പിച്ചിട്ടില്ല. ബെല്ലുമില്ല.
'എന്റെ കാലുതന്നെയാ മോനേ ബ്രേക്ക് കട്ട' ബ്രേക്കില്ലാത്ത സൈക്കിളിനെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ കുറവിലങ്ങാട് കാളികാവ് വെല്ലൂർ വീട്ടിൽ തങ്കന്റെ മറുപടി ഇതായിരിക്കും. മൂന്നരപ്പതിറ്റാണ്ടായി തങ്കൻചേട്ടന്റെ സൈക്കിളിന്റെ ലുക്ക് ഇങ്ങനെയാണ്. ഈ കാരണംകൊണ്ട് അപകടം പറ്റിയിട്ടില്ല. ടയറിലുരഞ്ഞ് ഉപ്പൂറ്റി മുറിയുമെന്ന ആശങ്കയുമില്ല. പതിറ്റാണ്ടുകളായി ചെരുപ്പിടാത്ത കാൽ അതിന് പാകപ്പെട്ടു. ഇതുവരെ ചതവോ മുറിവോ ഒന്നുമുണ്ടായിട്ടില്ല.
തങ്കന് അൻപത് വയസുള്ളപ്പോൾ ബെല്ലും ബ്രേക്കുമില്ലാത്ത ഒരു പഴഞ്ചൻ സൈക്കിൾ അയൽവാസി സമ്മാനിച്ചു. ബ്രേക്ക് ശരിയാക്കി ഓടിക്കണമെന്ന് പറഞ്ഞാണ് നൽകിയതെങ്കിലും ചൊവിക്കൊണ്ടില്ല. ഉപ്പൂറ്റി ബ്രേക്കാക്കി അതോടിച്ച് തുടങ്ങി. അങ്ങനെ ശീലമായി. ഇപ്പോഴുപയോഗിക്കുന്ന സൈക്കിളും മറ്റൊരു അയൽവാസി സമ്മാനിച്ചതാണ്. അതിലും ബ്രേക്ക് വേണ്ടെന്നുവച്ചു. തിരക്കേറിയ എം.സി റോഡിലായാലും കുത്തിറക്കമുള്ള റോഡിലായാലും ഈ സൈക്കിളിൽതന്നെ യാത്ര. 'ഒരു ബ്രേക്ക് പിടിപ്പിക്ക് മനുഷ്യാ..' ഭാര്യ ചിന്നമ്മ സ്നേഹത്തോടെ ശാസിക്കുമ്പോൾ ചിരിയിലൊതുക്കും മറുപടി.
ചെരുപ്പുമില്ല, ഷർട്ടുമില്ല
മുമ്പ് ലോറിയിൽ ക്ളീനറായിരുന്നു. ചൂടുകാലത്ത് ലോറി യാത്രയ്ക്കിടെ ആശ്വാസത്തിന് ഷർട്ട് ഊരി മാറ്റി. തോളത്തൊരു തോർത്ത് കയറി. ലോറിപ്പണി അവസാനിപ്പിച്ചെങ്കിലും ശീലം മാറ്റിയില്ല. ദൂരെ സ്ഥലത്ത് പോകേണ്ടി വന്നാൽ മാത്രം ഷർട്ടിടും. ലോറിയിൽ കയറുന്നതിനിടെ ഒരിക്കൽ തെന്നി വീണു. അന്ന് ഊരി മാറ്റിയ ചെരുപ്പിനോട് വിട പറഞ്ഞിട്ട് നാൽപ്പത് വർഷത്തിലേറെയായി.
''
ദിവസവും പത്ത് കിലോമീറ്ററെങ്കിലും സൈക്കിൾ ചവിട്ടും. എന്റെ കാൽ ഉള്ളിടത്തോളം കാലം സൈക്കിളിന് ബ്രേക്ക് ഉണ്ടാവില്ല.
-തങ്കൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |