തൃശൂർ:അപകടത്തിൽ ചലനമറ്റ വലത് കാൽപ്പത്തി ഒൻപത് ശസ്‌ത്രക്രിയകൾ നടത്തിയിട്ടും ശരിയായില്ല.
. ഇനി മുട്ടിന് താഴെ മുറിച്ച് കൃത്രിമക്കാൽ വയ്‌ക്കണം. ഒരു കാൽ നഷ്‌ടമാകുമെന്ന തിരിച്ചറിവിന്റെ വേദനയെ അതിജീവിക്കാൻ കമ്പ്യൂട്ടർ എൻജിനീയറായ മുഹമ്മദ് അഷ്‌റഫ് എന്ന 35കാരൻ സൈക്കിളിൽ ഇന്ത്യ ചുറ്റുന്നു.ഇടതുകാലിന്റെയും ഇച്ഛാശക്തിയുടെയും ബലത്തിൽ.നേപ്പാളും കണ്ട് മടങ്ങുകയാണ് ലക്ഷ്യം.
ജൂലായ് 16ന് വീട്ടിൽനിന്ന് തുടങ്ങിയ യാത്ര ഇന്നലെ തെലങ്കാനയിലെ അർമൂറിലെത്തി. പിന്നിട്ടത് 1250 കിലോ മീറ്റർ. മോഹസാഫല്യത്തിന്റെ പാതിവഴിയിൽ നിന്ന് അഷ്റഫ് കേരളകൗമുദിയോട് സംസാരിച്ചു.
"ഒരു വഴിയും അടഞ്ഞുപോകാതെ എന്നെ കാക്കുന്നത് യാത്രകളാണ്. നാലു മാസത്തെ യാത്രയിൽ പതിനായിരം കിലോമീറ്റർ പിന്നിടും".
വടക്കാഞ്ചേരി പത്താംകല്ല് തെക്കേപ്പുറത്ത് വളപ്പിൽ അഷ്‌റഫ് ദുബായിലായിരുന്നു. 2017ൽ നാട്ടിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. ബൈക്കിൽ പോകുമ്പോൾ മറ്റൊരു ബൈക്ക് ഇടിച്ച് വലത് കാൽപ്പത്തി ചതഞ്ഞു.
ഒന്നുകിൽ കിടക്കുക, അല്ലെങ്കിൽ നടക്കുക. വേദനതിന്നും അഷ്‌റഫ് നടക്കാൻ തുടങ്ങി. മേയ് പത്തിന് സുഹൃത്തിന്റെ സഹോദരൻ സൈക്കിളുമായി വീട്ടിൽ വന്നപ്പോൾ ചവിട്ടിനോക്കി. വീണു. എഴുന്നേറ്റു വീണ്ടും ചവിട്ടി. പിന്നെപ്പിന്നെ താളം വീണ്ടെടുത്തു. തുടർന്ന് സൈക്കിളിൽ അതിരപ്പിള്ളിയിലേക്ക്. ഒരു ദിവസം, പത്ത് മണിക്കൂർ, 153 കിലോമീറ്റർ.
ഈ യാത്രയിൽ പെട്രോൾ പമ്പുകളിലും സുഹൃത്തുക്കളുടെ സഹായത്തോടെയും ഉറങ്ങാൻ ഇടം കണ്ടെത്തുന്നു.
" യാത്രാച്ചെലവിന് സതീഷ് (ഇൻ ലിവെൻ ഓർത്തോട്ടിക്‌സ് ആൻഡ് പ്രൊസ്‌തെറ്റിക്‌സ്, കൊച്ചി ) 25,000 രൂപ തന്നു. ട്രാവൽ ഹബ് കൂട്ടായ്‌മ 25,000 രൂപയോളം ചെലവിട്ട് കണ്ണട, ടെന്റ്, സ്ലീപ്പിംഗ് ബാഗ് എന്നിവ നൽകി. പെരിന്തൽമണ്ണ വെലോസ് സൈക്കിൾ സ്റ്റുഡിയോ, കോട്ടയത്തെ വെലോഡ്രോം എന്നീ സ്ഥാപനങ്ങൾ സൈക്കിൾ പാർട്‌സുകൾ തന്നു. അഷ്റഫ് യാത്ര തുടരുകയാണ്. ഒരു വഴിയിലും ഇടറാതെ.
തെലങ്കാനയിൽ നിന്ന് യാത്രാവഴി
നാഗ്പൂർ, ഡൽഹി, ജമ്മു, കുർദുംഗ് ലാ, ഉത്തരാഖണ്ഡ്, നേപ്പാൾ, ഔറംഗാബാദ്, ഹംപി, വിജയപുരം, ഡൽഹി, ബംഗളൂരു, മൈസൂരു, ഗൂഢല്ലൂർ, നിലമ്പൂർ വഴി വീട്ടിലേക്ക്...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |