കാസർകോട്: അറബിക്കടലിൽ രൂപംകൊണ്ട ടൗക് തേ ചുഴലിക്കാറ്റിൽ കാസർകോട്ട് കടൽ വിഴുങ്ങിയത് ഇരുനില വീട് അടക്കം നാല് വീടുകൾ. മുസോടി കടപ്പുറത്തെ തസ്ലീമ മൂസയുടെ ഇരുനില കെട്ടിടം കുടുംബാംഗങ്ങളുടെ കൺമുന്നിൽ ഇന്നലെ രാവിലെ ഒൻപതു മണിയോടെ തിരമാലകൾ വന്നടിച്ച് ഇടിഞ്ഞുപൊളിഞ്ഞു വീഴുകയായിരുന്നു. ഭർത്താവ് മൂസ ഗൾഫിലായിരുന്നപ്പോൾ പണിത വീടാണിത്. മൂസ മടങ്ങിയെത്തി തീരപ്രദേശത്തെ മറ്റുള്ളവർക്കൊപ്പം മത്സ്യബന്ധന ജാേലികൾ ചെയ്തുവരികെയാണ് ഈ ദുരന്തം.
കടലിൽ നിന്ന് ഏഴു മീറ്ററോളം മാറിയുള്ള വീടിന്റെ ഒരുഭാഗം വെള്ളിയാഴ്ച അർദ്ധരാത്രിതന്നെ കടലെടുത്തിരുന്നു. തീരത്തെ വീടുകളിലുള്ളവർ തലേദിവസമേ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിരുന്നു. അതിനാൽ ആളപായമുണ്ടായില്ല. ആസ്യുമ്മ ഇബ്രാഹിം, മറിയുമ്മ ഇബ്രാഹിം, അബ്ദുള്ളമൊയ്തീൻകുഞ്ഞി എന്നിവരുടെ വീടുകളും കടൽ വിഴുങ്ങി. തസ്ലിമ മൂസയുടെ വീടിന് തൊട്ടടുത്തുള്ള അഞ്ച് വീടുകൾ കൂടി കടലാക്രമണ ഭീതിയിലാണ്. രണ്ട് വീടുകൾ ഏത് നിമിഷവും തകരുന്ന അവസ്ഥയിലും.അല്പംകൂടി കടൽ കയറിയാൽ 90 ഓളം വീടുകൾ അപകടാവസ്ഥയിലാവും.
ചേരങ്കൈ കടപ്പുറത്ത് നാല് വീടുകളിൽ വെള്ളം കയറി. രണ്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഒരാൾ മാറി താമസിക്കാൻ തയ്യാറായില്ല. കളനാട് , കുഡ്‌ലു വില്ലേജുകളിലും നാശനഷ്ടമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |