മാള: നിശ്ചല ഛായാഗ്രാഹകനായി ജീവിതം ആരംഭിച്ച് സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായി മലയാളസിനിമയിൽ വ്യക്തിമുദ്ര പതിച്ച ആന്റണി ഈസ്റ്റ്മാൻ (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച മുതൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് കടുപ്പിശ്ശേരി തിരുഹൃദയ ദേവാലയത്തിൽ.
മേരിയാണ് ഭാര്യ. ഗഞ്ചി, മിനി എന്നിവർ മക്കളും സിജി, ജോയ് കാളിയങ്കര എന്നിവർ മരുമക്കളുമാണ്.
കുന്നംകുളം ചൊവ്വന്നൂരിൽ മുരിങ്ങാത്തേരി കുരിയാക്കോസിന്റെയും മാർത്തയുടെയും മകനായി 1946 ഓഗസ്റ്റ് 26നാണ് ജനനം. ഏറെക്കാലമായി മാളയ്ക്കടുത്ത് തുമ്പൂരിലായിരുന്നു താമസം.
നിർമ്മാതാവ്, കഥാകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും ആന്റണി തിളങ്ങി. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്‌ത ഇണയെ തേടി എന്ന സിനിമയിലാണ് സിൽക് സ്‌മിതയെ അവതരിപ്പിച്ചത്. സംഗീത സംവിധായകൻ ജോൺസൺ തുടങ്ങി ഒട്ടേറെപ്പേർ അരങ്ങേറ്റം കുറിച്ച സിനിമയാണത്.
ചൊവ്വന്നൂർ സെന്റ് തോമസ് സ്‌കൂളിലും കുന്നംകുളം ഗവ. ഹൈസ്‌കൂളിലുമായിരുന്നു പഠനം. അറുപതുകളുടെ മദ്ധ്യത്തോടെ ഫോട്ടോഗ്രാഫറായി. പിന്നീട് എറണാകുളത്തേക്ക് മാറുകയും ഈസ്റ്റ്മാൻ എന്ന സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തു. അങ്ങനെയാണ് ആന്റണി ഈസ്റ്റ്മാൻ എന്ന് അറിയപ്പെട്ടത്.
വർണ്ണത്തേര്, മൃദുല, ഐസ്‌ക്രീം, അമ്പട ഞാനേ, വയൽ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഈ ലോകം ഇവിടെ കുറെ മനുഷ്യർ, ഇവിടെ ഈ തീരത്ത്, ഐസ്‌ക്രീം, മൃദുല, മാണിക്യൻ, തസ്‌ക്കരവീരൻ, ക്ലൈമാക്‌സ് എന്നീ ചിത്രങ്ങൾക്ക് കഥയും മൃദുല എന്ന ചിത്രത്തിന് തിരക്കഥയും എഴുതി. പാർവ്വതീ പരിണയം എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ്. അക്ഷരം എന്ന ചിത്രത്തിന്റെ പ്രൊഡക്‌ഷൻ എക്‌സിക്യൂട്ടീവായി. ഗീതം, രാരീരം, തമ്മിൽ തമ്മിൽ, രചന, രക്തമില്ലാത്ത മനുഷ്യൻ, സീമന്തിനി, അവൾ വിശ്വസ്തയായിരുന്നു, ഈ മനോഹര തീരം, വീട് ഒരു സ്വർഗ്ഗം, മണിമുഴക്കം എന്നീ ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രഹണം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |