കൊച്ചി: കെ.എസ്.ഐ.ഡി.സി മുൻ ചെയർമാൻ കെ. വിജയചന്ദ്രൻ (81) നിര്യാതനായി. സംസ്കാരം നടത്തി. പാലാരിവട്ടം ഓട്ടോമൊബൈൽ റോഡ് അനിരുദ്ധനിലയത്തിൽ ഇന്നലെ രാവിലെയായിരുന്നു മരണം.
പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള പഠനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം 1996-98ൽ അന്നത്തെ വ്യവസായമന്ത്രി സുശീലാ ഗോപാലന്റെ ഉപദേഷ്‌ടാവുമായിരുന്നു.
ഓച്ചിറ ആലുംപീടികയിൽ ആനസ്ഥാനത്ത് പൂവശേരിയിൽ കുടുംബാംഗമാണ്. കൊല്ലം എസ്.എൻ കോളേജ്, തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.
ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ (ഭെൽ) 1962ൽ ഡിസൈൻ എൻജിനിയറായി ചേർന്നു. സീമെൻസുമായി ഭെൽ കരാർ ഉണ്ടാക്കുന്നതിനെക്കുറിച്ച് സി.പി.എം നേതാവ് പി. രാമമൂർത്തിക്ക് പാർലമെന്റിൽ ഉന്നയിക്കാൻ വിവരങ്ങൾ നൽകിയത് വിജയചന്ദ്രനാണെന്ന് ആരോപിച്ച് നടപടികൾ നേരിട്ടു. 1979ൽ അദ്ദേഹം ഭെൽ വിട്ട് കൊച്ചിയിൽ സ്വന്തം കൺസൾട്ടൻസി സർവീസ് ആരംഭിച്ചു. 1987-91ൽ സംസ്ഥാന പബ്ലിക് എന്റർപ്രൈസസ് ബോർഡ് സെക്രട്ടറിയായി പ്രവർത്തിച്ചു. സംസ്ഥാന ആസൂത്രണബോർഡിലും അംഗമായിരുന്നു.
സയൻസ് ആൻഡ് ടെക്നോളജി കമ്മിറ്റിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു. ഇ.എം.എസ്, എ.കെ.ജി, ബി.ടി.ആർ, പി. രാമമൂർത്തി, ഇ. ബാലാനന്ദൻ തുടങ്ങിയവരുമായി അടുത്തബന്ധം സൂക്ഷിച്ചിരുന്നു.
ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി കൃതികൾ പ്രസിദ്ധീകരിച്ചു. ഭാര്യ: പരേതയായ വി. ശ്രീദേവി. മക്കൾ: ഡോ. വിജയശ്രീ (ആയുർവേദ ഡോക്ടർ), വി. വിജിത് (ഇൻഡസ്‌ട്രിയൽ കൺസൾട്ടന്റ്). മരുമക്കൾ: പരേതനായ ഡോ. ആർ.ജി. കൃഷ്‌ണൻ, സരിഗ രാജ് (അസോസിയേറ്റ് പ്രൊഫസർ, കുസാറ്റ്).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |