തിരുവനന്തപുരം : തൃക്കണ്ണാപുരം ഞാലിയക്കോണത്ത് പാമ്പുകടിയേറ്റ് ഏഴ് വയസുകാരി മരിച്ചു. അസം സ്വദേശികളായ ജിബൻ ദാസിന്റെയും റിപോണ ബാലാ ദാസിന്റെയും മകൾ ശിൽപി ദാസാണ് മരിച്ചത്. ഉച്ചയ്‌ക്ക് വീടിന് സമീപത്തെ കടയിൽ നിന്നും മിഠായി വാങ്ങി തിരിച്ചു വരുന്നതിനിടയ്‌ക്കാകും കുട്ടിക്ക് പാമ്പ് കടിയേറ്റതെന്നാണ് പൊലീസ് നിഗമനം. കടയിൽ നിന്നും തിരിച്ചു വരുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി വിയിൽ നിന്നും ലഭിച്ചെങ്കിലും കടിയേൽക്കുന്നത് വ്യക്തമല്ല. വീട്ടിലേക്ക് കയറുന്ന വഴിയിലോ വീട്ടിനകത്ത് നിന്നോ കടിയേറ്റതാകാമെന്നാണ് പൊലീസ് പറയുന്നത്.
വീട്ടിലെത്തി അമ്മയോട് കാര്യം പറഞ്ഞെങ്കിലും എലി കടിച്ചതാണെന്നാണ് ശിൽപി പറഞ്ഞത്. ആഹാരം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി നാല് മണിയോട് കൂടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. വിറയലും വായിൽ നിന്ന് നുരയും പതയും വന്നതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജിലേക്ക് പോകാനായിരുന്നു നിർദ്ദേശം. പക്ഷേ വഴിമദ്ധ്യേ തന്നെ കുട്ടി മരണപ്പെട്ടു.
കടിയുടെ ലക്ഷണവും കുട്ടി കാണിച്ച അസ്വസ്‌തയും കണക്കിലെടുത്താൽ കടിച്ചത് മൂർഖനാകുമെന്നാണ് വാവാ സുരേഷ് പറയുന്നത്. കൂടുതൽ പരിശോധനയ്‌ക്ക് ശേഷം മാത്രമേ കടിച്ച പാമ്പിന്റെ ഇനം അറിയാൻ സാധിക്കുള്ളുവെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം ഇന്നലെ തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു. സഹോദരി പൂജാദാസ് അസമിലാണ്. പൂജപ്പുര പൊലീസ് കേസെടുത്തു. അസാം സ്വദേശികളായ ജിബൻ ദാസും കുടുംബവും ഒരു വർഷം മുമ്പാണ് ഇവിടെ താമസത്തിനെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |