കിഴക്കമ്പലം: ഹൃദയാഘാതം മൂലം ഗുരുതരാവസ്ഥയിലായ വനിതാ ഡോക്ടറുമായി പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിലേക്ക് പോയ കാർ പ്രഭാത സവാരി നടത്തുകയായിരുന്നവർക്ക് ഇടയിലേക്ക് പാഞ്ഞുകയറി രണ്ടു വീട്ടമ്മമാർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഹോമിയോ ഡോക്ടറെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കിഴക്കമ്പലം മാളേക്കമോളം ഞെമ്മാടിഞ്ഞാൽ കോരങ്ങാട്ടിൽ സുബൈദ കുഞ്ഞുമുഹമ്മദ് (49), പൊയ്യയിൽ നസീമ യൂസഫ് (48), രോഗിയായിരുന്ന പുക്കാട്ടുപടി വിചിത്രഭവനിൽ ഡോ. സ്വപ്ന (50) എന്നിവരാണ് മരിച്ചത്. സാജിത സമദ്, ബീവി കുഞ്ഞുമുഹമ്മദ് എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 6.15 ഓടെ പഴങ്ങനാട് ഷാപ്പുംപടിക്ക് സമീപമാണ് അപകടം.
വീട്ടിൽ കുഴഞ്ഞുവീണ ഡോ. സ്വപ്നയെ ഭർത്താവ് ലാൽജി കാറിൽ കൊണ്ടുപോകുംവഴി ഷാപ്പുംപടിയിലെ കൊടുംവളവിൽ വച്ചായിരുന്നു അപകടം. കാറിൽ മറ്റാരുമുണ്ടായിരുന്നില്ല. ഭാര്യ ഗുരുതരാവസ്ഥയിലായിരുന്നതിനാൽ കാർ നിർത്താതെ അരകിലോമീറ്റർ അകലെയുള്ള ആശുപത്രിയിലെത്തിച്ച ലാൽജി പറഞ്ഞതനുസരിച്ച് ആംബുലൻസ് അയച്ചാണ് അപകടത്തിൽപെട്ടവരെ ഇതേ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. സുബൈദ സംഭവസ്ഥലത്തുവച്ച് മരിച്ചിരുന്നു. നസീമയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്വകാര്യകമ്പനി ജീവനക്കാരനാണ് ലാൽജി. പുക്കാട്ടുപടി ജംഗ്ഷനിൽ വീടിനോട് ചേർന്ന് ക്ളിനിക്ക് നടത്തുകയായിരുന്നു ഡോ.സ്വപ്ന. ലാൽകൃഷ്ണ, മാളവിക എന്നിവരാണ് മക്കൾ.
സുൽഫത്ത്, ഫാത്തിമ, അസ്ലം എന്നിവരാണ് സുബൈദയുടെ മക്കൾ. മരുമകൻ: റിയാസ്.
ഷാഹിറ, ഷെഹ്‌ന, സാദത്ത് എന്നിവരാണ് നസീമയുടെ മക്കൾ.
സുബൈദയുടെയും നസീമയുടെയും മൃതദേഹങ്ങൾ ആലുവ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഡോ. സ്വപ്നയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.തടിയിട്ടപ്പറമ്പ് പൊലീസ് മേൽനടപടി സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |