പുൽപ്പള്ളി: അരീക്കോട് മലബാർ സ്‌പെഷ്യൽ പൊലീസ് ക്യാമ്പിലെ പരിശീലനത്തിനിടെ തണ്ടർബോൾട്ട് അംഗമായ ആദിവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു. പുൽപ്പള്ളി വേലിയമ്പം കുമിച്ചിയിൽ കുറുമ സമുദായത്തിലെ പരേതനായ കുമാരന്റെയും കുഞ്ഞമ്മയുടെയും മകൻ സുനീഷ് (32) ആണ് മരിച്ചത്. 2012 ബാച്ചിലെ ഐ.ആർ.ബി കമാൻഡോ ആണ്.
പെട്ടെന്നു കുഴഞ്ഞു വീണ സുനീഷിനെ ആദ്യം അരീക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരീക്കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സുനീഷിന് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.ഒരു വർഷം മുമ്പായിരുന്നു മുത്തങ്ങയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ആതിരയുമായുള്ള സുനീഷിന്റെ വിവാഹം. ആതിര പ്രസവാവധിയിലാണ്.
സഹോദരങ്ങൾ:സുധീഷ് (സിവിൽ പൊലീസ് ഓഫീസർ, വെള്ളമുണ്ട), ആതിര (ഗവേഷണ വിദ്യാർത്ഥിനി).
കുമാരന്റെ മരണശേഷം കൂലിപ്പണിയെടുത്താണ് കുഞ്ഞമ്മ മക്കളെ വളർത്തിയതും മികച്ച വിദ്യാഭ്യാസം നൽകിയതും. പുൽപ്പളളി പഴശ്ശിരാജ കോളേജിൽ നിന്നാണ് സുനീഷ് ബിരുദം നേടിയത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വേലിയമ്പത്തെ കുമിച്ചി പൊതുശ്മശാനത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |