തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് പൊലീസ് സ്റ്റേഷനും തുടർന്ന് റോഡും ഉപരോധിച്ചത് സംഘർഷത്തിനിടയാക്കി. തിരുവല്ലം നെല്ലിയോട് മേലെ ടി.സി 65 /776 ചരുവിള പുത്തൻ വീട്ടിൽ പ്രഭാകരൻ - സുധ ദമ്പതികളുടെ മകൻ പി. സുരേഷാണ് (42) മരിച്ചത്. സുരേഷിന്റെ വീടിനടുത്തുള്ള ജഡ്ജിക്കുന്നിൽ എത്തിയ ദമ്പതികളെ ശല്യംചെയ്തെന്ന പരാതിയിലാണ് സുരേഷിനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായാറാഴ്ച രാത്രി 8 മണിയോടെ കസ്റ്റഡിയിലെടുത്ത സുരേഷ് ഇന്നലെ രാവിലെ ഒൻപതരയോടെയാണ് മരിച്ചത്. വെൽഡിംഗ് തൊഴിലാളിയാണ് സുരേഷ്.
തിരുവല്ലം മധുപാലം ജഡ്ജിക്കുന്ന് ഭാഗത്തുവച്ച് സ്ത്രീയെ ശല്യപ്പെടുത്തിയെന്ന പരാതിയിൽ സുരേഷിനെയും സുഹൃത്തുക്കളും ജഡ്ജിക്കുന്ന് സ്വദേശികളുമായ രാജേഷ്, രാജേഷ് കുമാർ, വിനീത്, ബിജു എന്നിവരെയുമാണ് കസ്റ്റഡിയിലെടുത്തത്. അവധി ദിവസമായിരുന്നതിനാൽ പന്തുകളി കഴിഞ്ഞ് സുരേഷും സുഹൃത്തുക്കളും ജഡ്ജിക്കുന്നിൽ സംസാരിച്ചിരിക്കെ രാത്രി എട്ടു മണിയോടെ ആഡംബര കാറിൽ എത്തിയ യുവതിയെയും ഭർത്താവിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ഇവർ തടഞ്ഞുനിറുത്തി. യുവതിയെ കടന്നുപിടിക്കുകയും ഭർത്താവിനെ ഉപദ്രവിക്കുകയും ചെയ്തതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് തിരുവല്ലം പൊലീസ് പറയുന്നത്. സുരേഷിന്റെ ബന്ധുക്കളും നാട്ടുകാരും ഇക്കാര്യം നിഷേധിച്ചു. ദമ്പതികളല്ല എത്തിയതെന്നാണ് അവരുടെ ആരോപണം. ജഡ്ജിക്കുന്ന് കഞ്ചാവ് ലഹരി മാഫിയകളുടെ കേന്ദ്രമായതിനാൽ അവിടേക്ക് പോകുന്നത് വിലക്കുകയാണ് ചെയ്തതെന്നും അവർ പറഞ്ഞു.
യുവതിയുടെ പരാതിയിൽ സുരേഷിനെയും സുഹൃത്തുക്കളായ നാലുപേരെയും കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിനെ ചോദ്യംചെയ്ത ഇവരെ അവിടെവച്ച് പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരിസരവാസികൾ പറയുന്നു. സുരേഷിനെയും സുഹൃത്തുക്കളിലൊരാളെയും പൊലീസ് വലിച്ചിഴച്ച് ജീപ്പിൽ കയറ്റി. ഇതിനുശേഷം ഇന്നലെ രാവിലെ സുരേഷിന്റെ മരണവാർത്തയാണ് വീട്ടുകാരും നാട്ടുകാരും അറിഞ്ഞത്.
ജനപ്രതിനിധികളും പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഇവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് പൊലീസിനെ ബന്ധപ്പെട്ടെങ്കിലും സ്ത്രീയെ ശല്യപ്പെടുത്തിയ കേസിൽ ഇവർ പ്രതികളാണെന്നായിരുന്നു പൊലീസ് പറഞ്ഞത്.
സബ് കളക്ടർ എത്തി, വഴങ്ങാതെ നാട്ടുകാർ
സ്റ്റേഷനിൽവച്ച് ഇന്നലെ രാവിലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട സുരേഷിനെ പൂന്തുറ ഗവ. ആശുപത്രിയിലും തുടർന്ന് അനന്തപുരി ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടത്താൻ പൊലീസ് ശ്രമിച്ചെങ്കിലും ബന്ധുക്കൾ അനുവദിച്ചില്ല. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധം കടുപ്പിച്ചു. സബ് കളക്ടർ മാധവിക്കുട്ടി സ്ഥലത്തെത്തി സംസാരിച്ചെങ്കിലും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി എടുക്കാതെ ഒത്തുതീർപ്പില്ലെന്ന് നാട്ടുകാർ ശഠിച്ചതോടെ സബ് കളക്ടർക്ക് പിൻവാങ്ങേണ്ടിവന്നു. തുടർന്നാണ് വൈകിട്ട് നാലുമണിയോടെ തിരുവല്ലം - വണ്ടിത്തടം റോഡ് ഉപരോധിച്ചത്. അനന്തപുരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന സുരേഷിന്റെ മൃതദേഹം ഇന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. സുരേഷ് അവിവാഹിതനാണ്.സുഭാഷ്,ശുഭ, സുജ എന്നിവർ സഹോദരങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |