തിരുവനന്തപുരം: ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ പുതിയ അദ്ധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിന് മുന്നോടിയായി സംസ്ഥാന കോൺഗ്രസിൽ തിരക്കിട്ട കൂടിയാലോചനകൾക്ക് തുടക്കമായി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഇന്നലെ വിവിധ എം.എൽ.എമാരുമായും രാഷ്ട്രീയകാര്യസമിതി അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. എം.പിമാരുമായും ആശയവിനിമയം നടത്തുന്നുണ്ട്. ചർച്ച ഇന്നും തുടരും. കഴിയുന്നതും ശനിയാഴ്ചയോടെ 14 ഡി.സി.സി പ്രസിഡന്റുമാരുടെ കാര്യത്തിലും ധാരണയുണ്ടാക്കി, ഈ മാസം പകുതിയോടെ ഔദ്യോഗിക പ്രഖ്യാപനം ഹൈക്കമാൻഡിനെക്കൊണ്ട് നടത്തിക്കാനാണ് ശ്രമം.
ജൂലായ് മദ്ധ്യത്തോടെ ആദ്യഘട്ട പുന:സംഘടന പൂർത്തിയാക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷപദവി ഏറ്റെടുത്ത ശേഷം കെ. സുധാകരൻ പ്രഖ്യാപിച്ചിരുന്നു. മുതിർന്ന നേതാക്കളുമായി ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയകാര്യസമിതി യോഗം ചേർന്ന് കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം, മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച് തീരുമാനമെടുത്തു. എന്നാൽ, പിന്നീട് പുന:സംഘടനയുടെ കാര്യത്തിൽ കാര്യമായ ചർച്ചകളൊന്നും മുന്നോട്ടുപോയില്ല. പുന:സംഘടന വൈകുന്നതിലെ അതൃപ്തി പല കോണുകളിൽ നിന്ന് ഉയർന്നതോടെയാണ് പാർട്ടി നേതൃത്വം തിരക്കിട്ട കൂടിയാലോചനകൾ ആരംഭിച്ചത്.
എം.എൽ.എമാരോട് പ്രധാനമായും അവരവരുടെ ജില്ലകളിലെ സാഹചര്യങ്ങളാണ് ചോദിച്ചറിഞ്ഞത്. പാർട്ടിയെ മികച്ച നിലയിൽ മുന്നോട്ട് നയിക്കാൻ അവിടെ ആര് ഡി.സി.സി അദ്ധ്യക്ഷനാകണമെന്ന് ചോദിച്ചു. രാഷ്ട്രീയകാര്യസമിതി അംഗങ്ങളോട് അവരവരുടെ ജില്ലകളുടെ കാര്യത്തിലെ അഭിപ്രായങ്ങൾ ആരാഞ്ഞു. രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ പേരുകൾ നിർദ്ദേശിച്ചതിനൊപ്പം പകരം മറ്റു ചില പേരുകൾ നേതൃത്വവും മുന്നോട്ടുവച്ച് ഗുണദോഷങ്ങൾ സംബന്ധിച്ച അഭിപ്രായവും തേടി. ചർച്ചയിലുയരുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യം കരട് പട്ടിക തയാറാക്കും. തുടർന്ന് മുതിർന്ന നേതാക്കൾ ചർച്ച നടത്തി പട്ടിക അന്തിമമാക്കും. ഡി.സി.സി അദ്ധ്യക്ഷപദവികളിലേക്ക് പ്രായപരിധി ബാധകമാക്കേണ്ടെന്നാണ് തീരുമാനം. എം.എൽ.എമാരെയും എം.പിമാരെയും പരിഗണിക്കില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരെ പരമാവധി മാറ്റിനിറുത്താൻ നോക്കണമെന്നും തീരുമാനമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |