കൊച്ചി/തൃക്കാക്കര: തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ ഓണക്കോടിക്കൊപ്പം പതിനായിരം രൂപ വീതം കൗൺസിലർമാർക്ക് വിതരണം ചെയ്തെന്ന ആരോപണത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അന്വേഷണം ആരംഭിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഷിയാസിനാണ് ചുമതല. കുറ്റം കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
യു.ഡി.എഫ് ചെയർപേഴ്സൺ അജിത തങ്കപ്പൻ ഓണക്കോടിക്കൊപ്പം പണവും കവറിലാക്കി നൽകിയെന്ന് 17 എൽ.ഡി.എഫ് അംഗങ്ങളാണ് ആരോപിച്ചത്. ചേംബറിൽ വച്ചുനൽകിയ കവർ തങ്ങൾ തിരിച്ചു കൊടുത്തെന്നും പ്രതിപക്ഷം അറിയിച്ചിരുന്നു. കരാറുകളിലെ അഴിമതിക്ക് ലഭിച്ച പണമാണെന്ന് ആരോപിച്ച് വിജിലൻസിന് പരാതിയും നൽകി. കോൺഗ്രസ് കൗൺസിലറായ വി.ഡി. സുരേഷും പണം മടക്കി നൽകുന്നത് കണ്ടെന്ന് വെളിപ്പെടുത്തിയതോടെ വിവാദം മുറുകി.
അതേസമയം, പണം നൽകിയിട്ടില്ലെന്നാണ് അജിത തങ്കപ്പൻ അറിയിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് പറഞ്ഞു. പണം നൽകിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ടി.ജെ. വിനോദും പറഞ്ഞു.
ഓഡിയോ സംഭാഷണം പുറത്തായി
യു.ഡി.എഫ് കൗൺസിലറും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ റാഷിദ് ഉള്ളമ്പള്ളിയുടെ ഇന്നലെ പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ പണം വിതരണത്തെക്കുറിച്ച് പരാമർശമുണ്ട്. പ്രതിപക്ഷ കൗൺസിലർ അഡ്വ. ലിയ തങ്കച്ചനുമായി റാഷിദ് സംസാരിക്കുന്നതിനിടെയാണ് പണം നൽകിയ കാര്യം പറയുന്നത്. അതേസമയം, സുഹൃത്തിന്റെ മകൾ കൂടിയായ ലിയയുമായി നടത്തിയ സൗഹൃദ സംഭാഷണം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് മര്യാദകേടാണെന്ന് റാഷിദ് പറഞ്ഞു. ചെയർപേഴ്സണെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |