പെരിഞ്ഞനം: ഹോട്ടലിലെ കുഴിമന്തിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് രായംമരയ്ക്കാർ വീട്ടിൽ ഹസ്ബുവിന്റെ ഭാര്യ ഉസൈബ (56) ആണ് മരിച്ചത്. മരണകാരണം മുട്ടചേർത്ത മയോണൈസ് ആണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വർഷം ജനുവരിയിൽ ഭക്ഷ്യവിഷബാധയേറ്റുള്ള മരണത്തെത്തുടർന്ന് മുട്ട ചേർത്ത മയോണൈസ് നിരോധിച്ചതാണ്.
പെരിഞ്ഞനത്തെ സെയിൻ ഹോട്ടലിലെ കുഴിമന്തി കഴിച്ച 200 പേരാണ് ശനിയാഴ്ച ഛർദ്ദിയും വയറിളക്കവുമായി വിവിധ ആശുപത്രികളിലെത്തിയത്. പെരിഞ്ഞനം, കയ്പമംഗലം സ്വദേശികളാണ് ഭൂരിഭാഗവും. 40 പേർ ഇപ്പോഴും ചികിത്സയിലുണ്ട്. സംഭവത്തിനു പിന്നാലെ ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് ഹോട്ടൽ അടപ്പിച്ചിരുന്നു.
ഉസൈബയുടെ വീട്ടിലേക്ക് പാഴ്‌സൽ വാങ്ങിയതാണ്. തിങ്കളാഴ്ച നില ഗുരുതരമായപ്പോൾ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു മരണം. ഉസൈബയും സഹോദരിയും അവരുടെ 12, 7 വയസുള്ള മക്കളുമാണ് കഴിച്ചത്. സഹോദരിയും മക്കളും ചികിത്സ തേടിയിരുന്നു. ഉസൈബയുടെ ഭർത്താവ് ഹസ്ബു ഡ്രൈവറാണ്. മകൾ ഷെറിൻ വിദ്യാർത്ഥിനിയാണ്.
തിരിച്ചെത്തിച്ച്
പോസ്റ്റ്മോർട്ടം
അതേസമയം, ഉസൈബയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്താതെയാണ് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് അധികൃതർ വിട്ടുനൽകിയത്. മൃതദേഹം വീട്ടിലെത്തിച്ച ശേഷമാണ് മെഡിക്കൽ കോളേജിന്റെ വീഴ്ച ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ജനപ്രതിനിധികളും പൊലീസും ഇടപെട്ട് മൃതദേഹം തിരിച്ചെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.
ഹോട്ടൽ സ്ഥിരം പ്രശ്നക്കാരൻ;
ലൈസൻസുമില്ല
സെയിൻ ഹോട്ടലിന് ലൈസൻസില്ലെന്ന് പഞ്ചായത്ത് അറിയിച്ചു. ഒരുമാസം മുമ്പാണ് കാലാവധി കഴിഞ്ഞത്. വീണ്ടും അപേക്ഷിച്ചെങ്കിലും നൽകിയിരുന്നില്ല. മോശം ഭക്ഷണം വിളമ്പിയതിന് ആറുമാസം മുമ്പും അടപ്പിച്ചിരുന്നു. മയോണൈസ് തന്നെയായിരുന്നു അന്നും വില്ലൻ. ഇത്തവണ മയോണൈസിന്റെ സാമ്പിൾ ഭക്ഷ്യസുരക്ഷാ വകുപ്പിന് ഹോട്ടലിൽ നിന്ന് ലഭിക്കാത്തതിനാൽ പരിശോധനയ്ക്ക് അയയ്ക്കാൻ സാധിച്ചില്ല. കുഴിമന്തിയുടെ സാമ്പിൾ പരിശോധനാഫലം പത്തു ദിവസത്തിനകം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |