തിരുവനന്തപുരം : പുതിയ ബാർ കോഴക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്ന് നിയമസഭയിൽ
അടിയന്തര പ്രമേയ നോട്ടീസ് നൽകിയ റോജി.എം.ജോൺ ആരോപിച്ചു.
കെ.എം.മാണിക്കെതിരെ പ്രതിപക്ഷ നേതാവായായിരുന്നപ്പോൾ വി.എസ് അച്യുതാനന്ദൻ നടത്തിയ ബൈബിൾ ഉദ്ധരണികൾ ആയുധമാക്കിയാണ് റോജി കത്തിക്കയറിയത്. 'കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തിൽ' മുഖ്യമന്ത്രിയും മന്ത്രിമാരും വീണു പോകരുതെന്നായി റോജിയുടെ പരിഹാസം. പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്. അന്വേഷിക്കുന്നത് ശബ്ദസന്ദേശം എങ്ങനെ പുറത്തുവന്നു എന്നാണെന്നും അദ്ദേഹം പരിഹസിച്ചു. ജനിക്കാത്ത കുഞ്ഞിന്റെ കാര്യത്തെക്കുറിച്ചാണ് ചർച്ച നടക്കുന്നതെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
എക്‌സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തുവെന്ന് ടൂറിസം ഡയറക്ടർ ബാറുടമകളുടെ യോഗം വിളിച്ച കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇല്ലാത്ത കാര്യം കെട്ടിചമച്ച് എന്തോ ഉണ്ടെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.. മദ്യ നയത്തിൽ പ്രാഥമിക ചർച്ച പോലും നടന്നിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷ് ആവർത്തിച്ചു. സഭയ്ക്കകത്തും പുറത്തും പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |