പുതുക്കാട് (തൃശൂർ): രണ്ടിടത്തായി നടന്ന കാട്ടാനകളുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു.
പാലപ്പിള്ളി ഒഴുക്കപറമ്പിൽ മുഹമ്മദാലിയുടെ മകൻ സൈനുദ്ദീൻ (50), വാസുപുരം പോട്ടക്കാരൻ പീതാംബരൻ (56) എന്നിവരാണ് കൊല്ലപ്പെട്ടത്.
പാലപ്പിള്ളി എലിക്കോട് ഗണപതി ക്ഷേത്രത്തിനടുത്താണ് സൈനുദ്ദീന്റെ മൃതദേഹം കണ്ടത്. എലിക്കോട് മൂന്നാമത്തെയാളാണ് ആനയുടെ ആക്രമണത്തിൽ മരിക്കുന്നത്.
കൂലിപ്പണിക്കാരനായ സൈനുദ്ദീൻ എലിക്കോട് പുഴമ്പള്ളത്ത് കൃഷി നോക്കാനായി ഞായറാഴ്ച വൈകിട്ട് പോയതായിരുന്നു. എലിക്കോട് റോഡിൽ രാത്രി എട്ടരയോടെയാണ് കാട്ടാന ആക്രമിച്ചതെന്ന് കരുതുന്നു. സൈനുദ്ദീനെ ഏറെ ദൂരം വലിച്ചിഴച്ച നിലയിലായിരുന്നു. റോഡിൽ കിടക്കുന്ന ബൈക്കും രക്തവും കണ്ട തൊഴിലാളികൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സൈനുദീൻ ഒല്ലൂരിലെ പാഴ്‌സൽ സർവ്വീസ് സ്ഥാപനത്തിലും ജോലിക്ക് പോയിരുന്നു.
കുണ്ടായിയിലാണ് പീതാംബരനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഹാരിസൺ മലയാളം കമ്പനിയിലെ പമ്പ് ഓപ്പറേറ്ററായ പീതാംബരൻ പുലർച്ചെ അഞ്ചരയോടെ സൈക്കിളിൽ ജോലിക്ക് വരുമ്പോഴായിരുന്നു ആന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന പിതാംബരനെ അതുവഴിയെത്തിയ മറ്റ് തൊഴിലാളികളാണ് കണ്ടത്. തൃശൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂർ കഴിയുംമുമ്പേ മരിച്ചു.
സൈനുദ്ദീന്റെ ഭാര്യ ശൈലജ. മക്കൾ: ഷംസിയ, ഷാഹില. മരുമക്കൾ: ഇസ്മായിൽ, സജീർ. പീതാംബരന്റെ ഭാര്യ. പ്രേമലത. മക്കൾ: പ്രമോദ്, രേഷ്മ. മരുമക്കൾ: സജീഷ്, നീതു. ഇരുവരുടെയും സംസ്കാരം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |