പാലക്കാട്: മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ അന്വേഷണസംഘം പ്രതികളുടെ രേഖാചിത്രം തയ്യാറാക്കുന്നു. സഞ്ജിത്തിന്റെ ഭാര്യയും കേസിലെ ദൃക്സാക്ഷിയുമായ അർഷിക പ്രതികളെ കണ്ടാലറിയാമെന്ന് വ്യക്തമാക്കിയിരുന്നു. അർഷികയിൽ നിന്ന് വിവരങ്ങൾ ചേദിച്ചറിഞ്ഞാവും രേഖാചിത്രം തയ്യാറാക്കുക. അക്രമികൾ സഞ്ചരിച്ച കാറിന്റെ വിവരങ്ങളും പൊലീസ് പുറത്ത് വിടും. ഇന്നലെ നോർത്ത് സോൺ ഐ.ജി അശോക് യാദവ്, തൃശൂർ റേഞ്ച് ഡി.ഐ.ജി എ. അക്ബറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പട്ടാപ്പകൽ ഭാര്യയുടെ മുന്നിലിട്ട് സഞ്ജിത്തിനെ കൊലപ്പെടുത്തി രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിക്കാത്തത് പൊലീസിനെ പ്രതിരോധത്തിലാക്കി. കഴിഞ്ഞ ദിവസം ദേശീയപാതയ്ക്ക് സമീപം കണ്ണനൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ വടിവാളുകളുടെ ഫോറൻസിക് ഫലം ഇതുവരെ ലഭ്യമായിട്ടില്ല. അക്രമി സംഘം സഞ്ചരിച്ച വെള്ള മാരുതി 800 കാർ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണസംഘം. കൊലപാതകം നടന്ന മമ്പറത്തു നിന്ന് പ്രതികൾ വാളയാർ - തൃശൂർ ദേശീയ പാതയിലേക്ക് കടന്നതായി കണ്ടെത്തിയിരുന്നു. കാറ് കുഴൽമന്ദം ഭാഗത്തേക്ക് കടന്നതായാണ് നിഗമനം. സംഭവം നടന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റർ പരിധിയിൽനിന്ന് കണ്ടെത്തിയ പത്തിലധികം സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച കാറിന്റെ നമ്പർ വ്യാജമാണോയെന്നും സംശയിക്കുന്നുണ്ട്.
തിങ്കളാഴ്ച 8.45 നായിരുന്നു കൊലപാതകം നടന്നത്. അക്രമി സംഘം ഏഴു മണിയോടെ മമ്പറത്തിന് ഒരു കിലോമീറ്റർ അകലെ ഉപ്പുംപാടത്തെത്തിയിരുന്നു. ഒന്നര മണിക്കൂറിലേറെ കാത്തുനിന്നാണ് സംഘം സഞ്ജിത്തിനെ വകവരുത്തിയതെന്നാണ് സൂചന. ഒരു വർഷം മുമ്പ് സഞ്ജിത്തിനെ പട്ടത്തലച്ചിയിലെ ചായക്കടയിൽ വച്ച് ആക്രമിച്ചവരിൽ ആരെങ്കിലുമോ, അവരുമായി ബന്ധപ്പെടുന്നവരോ ഈ സമയങ്ങളിൽ ടവർ ലൊക്കേഷനിലുണ്ടായിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്. എസ്.ഡി.പി.ഐ ശക്തി കേന്ദ്രങ്ങളായ കോയമ്പത്തൂരിലെ ഉക്കടം, കരിമ്പുകട എന്നിവിടങ്ങളിൽ നിന്നുള്ള സംഘം കൊലപാതകത്തിൽ ഉൾപ്പെട്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |