പാലക്കാട്: മലമ്പുഴ ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ കുഴൽമന്ദം ചൂലന്നൂർ മണ്ണാരപ്പറ്റ വീട്ടിൽ സുരേഷിന്റെ മകൻ അജിലിന്റെ (18) മൃതദേഹം കണ്ടെത്തി. അജിലടക്കം വിനോദയാത്രയ്ക്കെത്തിയ പത്തംഗസംഘം വനപാലകരോടും മറ്റ് യാത്രക്കാരോടുമൊപ്പം ഉച്ചയ്ക്ക് 1.30-ന് വെള്ളച്ചാട്ടം കാണാനെത്തി. അവിടെനിന്ന് വനപാലകരുടെ കൺവെട്ടിച്ച് ഇവർ നിരോധിത മേഖലയിലേക്ക് കടക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായതെന്ന് ഹേമാംബിക പൊലീസ് പറഞ്ഞു. പാലക്കാട് നിന്നെത്തിയ അഗ്നിശമനസേന, ഹേമാംബിക പൊലീസ്, വനപാലകർ എന്നിവർ സംയുക്തമായി ഞായറാഴ്ച രാത്രി ഏഴ് മണിയോടെ തെരച്ചിൽ നടത്തിയെങ്കിലും അജിലിനെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ മുങ്ങൽ വിഗ്ദധരുടെ സഹായത്തോടെ നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടായി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു (കൊമേഴ്സ്) പരീക്ഷ എഴുതി റിസൾട്ടിനായി കാത്തിരിക്കുകയായിരുന്നു. അമ്മ: സജിത. സഹോദരി: അനീഷ്‌മ.
കൂടെ താമസിച്ചിരുന്നയാളെ
മാനസികരോഗിയായ വീട്ടമ്മഅടിച്ചുകൊന്നു
കോന്നി: മാനസികരോഗിയായ വീട്ടമ്മ കൂടെ താമസിച്ചിരുന്നയാളെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു. കൊല്ലം നെടുവത്തുർ, കുളത്തുംകരോട്ട് ശശിധരൻ പിള്ളയാണ് (50) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൂടൽ നെല്ലിമുരുപ്പ് കോളനിയിൽ, പുത്തൻവീട്ടിൽ രജനി (43)യെ പൊലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച രജനിയുടെ മകൻ അഭികുമാർ പുറത്തുപോയശേഷം വൈകിട്ട് നാലുമണിയോടെ തിരികെവന്നപ്പോഴാണ് ശശിധരൻ പിള്ള വീടിനുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരം അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് ഉപേക്ഷിച്ച രജനി മകനോടൊപ്പമാണ് കോളനിയിൽ കഴിഞ്ഞിരുന്നത്. ആറുമാസം മുമ്പാണ് ശശിധരൻപിള്ള ഇവർക്കൊപ്പം താമസം തുടങ്ങിയത്. പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |