കായംകുളം: ഏക മകന്റെ മരണത്തോടെ ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ട വൃദ്ധദമ്പതികൾക്ക് പ്രത്യാശ പകർന്ന പൈതൽ പാൽപ്പുഞ്ചിരി വിടരും മുമ്പേ തീരാദുഃഖം നൽകി കൊഴിഞ്ഞു. 71 വയസുകാരിയായ ഹരിപ്പാട് രാമപുരം എഴുകുളങ്ങര വീട്ടിൽ റിട്ട. അദ്ധ്യാപിക സുധർമ കൃത്രിമ ഗർഭധാരണത്തിലൂടെ ജന്മം നൽകിയ പെൺകുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് മരിച്ചത്. ശ്രീലക്ഷ്മി എന്നു പേരിട്ട കുഞ്ഞിന് 45 ദിവസമായിരുന്നു പ്രായം.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ശ്വാസംമുട്ടി പിടഞ്ഞ കുഞ്ഞിനെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയിൽ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ മാർച്ച് 18ന് ഇതേ ആശുപത്രിയിലായിരുന്നു സുധർമ്മ കുഞ്ഞിന് ജന്മം നൽകിയത്. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിന് തൂക്കക്കുറവും നേരിയ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നതിനാൽ 40 ദിവസം ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ 28നാണ് വീട്ടിലേക്കു വന്നത്.
മകന്റെ മരണം, ഇപ്പോൾ...
ഇവരുടെ മകൻ സുജിത്ത് (35) ഒന്നര വർഷം മുൻപ് സൗദി അറേബ്യയിലെ ജോലിസ്ഥലത്ത് മരണമടഞ്ഞതിന്റെ ദുഃഖവുമായി ജീവിതം തള്ളിനീക്കുമ്പോഴാണ്, ഒരു കുഞ്ഞിനെ വേണമെന്ന ആഗ്രഹം സുധർമ്മയ്ക്കും പൊലീസ് ടെലി കമ്യൂണിക്കേഷൻ റിട്ട. ഓഫീസറായ ഭർത്താവ് സുരേന്ദ്രനുമുണ്ടായത്. ആലപ്പുഴ മെഡി. കോളേജ് ആശുപത്രി ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ജെ. ലളിതാംബികയുടെ നേതൃത്വത്തിലുള്ള ചികിത്സയിലാണ് ദമ്പതികളുടെ ആഗ്രഹം സഫലമായത്. പക്ഷേ, ദുർവിധി കരുതിവച്ചിരുന്നത് മറ്റൊരു നൊമ്പരമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |