മരിച്ചത് 23 കൊല്ലമായി മുങ്ങി നടന്ന പ്രതി
സംഭവം കർണാടകയിൽ
പുൽപ്പള്ളി:നാടൻതോക്ക് കൈവശം വച്ച കേസിൽ 23 വർഷമായി പിടികിട്ടാപ്പുള്ളിയായ അമരക്കുനി മൂലത്തറയിൽ പ്രസന്നൻ (മോഹനൻ, 57 ) കർണാടകയിലെ ഇഞ്ചിപ്പാടത്ത് മുയൽവേട്ടയ്‌ക്കിടെ സുഹൃത്തിന്റെ കൈയിലായിരുന്ന തോക്കിൽ നിന്ന് വെടിയേറ്റ് മരിച്ചു. സുഹൃത്ത് ബത്തേരി സ്വദേശി നിഷാദ് അറസ്റ്റിലായി. മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് കേസ്.
ഹുള്ളഹള്ളി കുറുകുണ്ടിയിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് സംഭവം.
മുയലിനെ പിടിക്കാനുള്ള ശ്രമത്തിനിടെ പ്രസന്നൻ നാടൻ തോക്ക് നിഷാദിന് കൈമാറിയിരുന്നു.തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടിയെന്നാണ് നിഷാദിന്റെ മൊഴി. പ്രസന്നന്റെ കാൽമുട്ടിനാണ് വെടിയേറ്റത്. രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞതാണ് മരണത്തിനിടയാക്കിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അന്ത്യം.
നാടൻ തോക്കും തിരയും കൈവശം വെച്ചതിന് പ്രസന്നനെതിരെ 1998ലാണ് പുൽപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2006 ൽ കേസ് ലോംഗ് പെൻഡിംഗ് വാറന്റിലായി. നാട്ടിൽ നിന്നു മുങ്ങിയ പ്രസന്നൻ വർഷങ്ങളായി മോഹനൻ എന്ന പേരിൽ കർണാടകയിലെ ഇഞ്ചിപ്പാടങ്ങളിൽ പണിയെടുത്ത് കൂടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ഭാര്യ: രത്നമ്മ. മക്കൾ: അക്ഷയ്, സൗമ്യ. മരുമകൾ: അനീഷ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |