നാദാപുരം: വിലങ്ങാട് പുഴയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ട് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ഒരാൾ രക്ഷപ്പെട്ടു. വിലങ്ങാട് നിന്ന് നേരത്തെ ബംഗളൂരുവിലേക്ക് താമസം മാറിയ കൂവ്വത്തോട്ട് പരേതനായ പേപ്പച്ചന്റെയും മെർലിന്റെയും മകൻ ഹൃഥിൻ (22) വിലങ്ങാട് ആലപ്പാട് സാബുവിന്റെയും മഞ്ജുവിന്റെയും മകൾ ആഷ്മി (14) എന്നിവരാണ് മരിച്ചത്. ഹൃഥിന്റെ സഹോദരി ഹൃദ്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.
അവധി ആഘോഷിക്കാൻ നാട്ടിലെത്തിയതായിരുന്നു ഇരുവരും. ഇന്നലെ രാവിലെ വിലങ്ങാട് പെട്രോൾ പമ്പിന് സമീപത്തെ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു മൂന്നുപേരും. കുളിക്കുന്നതിനിടയിൽ മൂന്നുപേരും അടിയൊഴുക്കിൽപ്പെട്ട് ആഴമുള്ള ഭാഗത്ത് മുങ്ങിപ്പോയി. പുഴയുടെ കരയിൽ നിൽക്കുകയായിരുന്ന ബന്ധുക്കളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂന്ന് കുട്ടികളെയും പുറത്തെടുത്ത് ഉടൻ നാദാപുരത്തെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും ഹൃദിന്റെയും ആഷ്മിയുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മരിച്ച രണ്ടുപേരും സഹോദരിമാരുടെ മക്കളാണ്. ഹൃദിൻ ബംഗളൂരുവിൽ നിന്ന് കഴിഞ്ഞ ദിവസമാണ് അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഈസ്റ്റർ ആഘോഷിക്കാൻ മാതൃസഹോദരിയുടെ വീട്ടിലെത്തിയത്. ചാർട്ടേർഡ് അക്കൗണ്ടൻസി പാസായി ജോലി പ്രതീക്ഷിച്ച് നിൽക്കുകയാണ് ഹൃദിൻ. വിലങ്ങാട് സെന്റ് ജോർജ് ഹൈസ്ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഹഷ്മി.വളയം എസ്.ഐ വി.അനീഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |