പുൽപ്പള്ളി: ഭവനവായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വന്നതിനെ തുടർന്ന് വീടും വസ്തുവകകളും ജപ്തി ചെയ്യാൻ ബാങ്കധികൃതർ എത്തിയതിനെ പിന്നാലെ മുൻ അഡിഷണൽ പ്രോസിക്യൂട്ടർ ജീവനൊടുക്കി. കൽപ്പറ്റയിലെ എ.പി.പിയായിരുന്ന ഇരുളം മുണ്ടാട്ട്ചുണ്ടയിൽ അഡ്വ. എം.വി. ടോമിയാണ് (56) ഇന്നലെ രാവിലെ തൂങ്ങി മരിച്ചത്. ഭാര്യ പുഷ്പയെ വീട്ടിലേക്കയച്ച ശേഷം വീടിന്റെ ഹാളിലായിരുന്നു ആത്മഹത്യ. ഇന്നലെ രാവിലെ ടോമിയെ കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് ആത്മഹത്യചെയ്ത നിലയിൽ കണ്ടത്.
ഏഴ് സെന്റ് സ്ഥലത്ത് വീട് നിർമ്മിക്കാൻ 10 വർഷം മുമ്പാണ് പുൽപ്പള്ളിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 12 ലക്ഷം രൂപ വായ്പയെടുത്തത്. കൊവിഡും രോഗവും കാരണം തിരിച്ചടവ് മുടങ്ങിയതോടെ പലിശയും പിഴപ്പലിശയുമടക്കം 30 ലക്ഷം രൂപയായി വർദ്ധിച്ചു. കോടതിയെ സമീപിച്ച ബാങ്ക് അധികൃതർ കഴിഞ്ഞ ദിവസം ജപ്തിനോട്ടീസുമായി ടോമിയുടെ വീട്ടിലെത്തി. നാട്ടുകാർ ഇടപെട്ട് നടത്തിയ ചർച്ചയിൽ 4 ലക്ഷം രൂപ ബുധനാഴ്ച അടയ്ക്കാനും ബാക്കി തുക 10 ദിവസത്തിനകം അടച്ചുതീർക്കാനും ധാരണയായി. ടോമിയുടെ സുഹൃത്തുക്കൾ സമാഹരിച്ച നാല് ലക്ഷം രൂപ അന്നുതന്നെ ബാങ്ക് ശാഖയിലെത്തിച്ചെങ്കിലും ജപ്തി നോട്ടീസ് പതിക്കാൻ കോടതി ആമീൻ വീട്ടിലെത്തിയതിൽ മനംനൊന്താണ് ടോമി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
മക്കൾ: അനുസ്മിത, അന്നസോന. മരുമകൻ: നേബൽ.
ജപ്തി നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് ബാങ്ക് ഉപരോധിക്കുമെന്ന് ഫാർമേഴ്‌സ് റിലീഫ് ഫോറം അടക്കമുള്ള സംഘടനകൾ അറിയിച്ചു. സർവകക്ഷി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലും ബാങ്ക് ശാഖയിലേക്ക് മാർച്ച് നടത്തും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ഉച്ചയോടെ ഇരുളം സെന്റ് സെബാസ്റ്റ്യൻസ് പളളി സെമിത്തേരിയിൽ സംസ്‌കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |