കോഴിക്കോട്: പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളെ വരകളിലൂടെ ആവിഷ്‌കരിച്ച ചിത്രകാരനും ഡിസൈനറുമായ പി. ശരത്ചന്ദ്രൻ (79) അന്തരിച്ചു. റിച്ചാർഡ് ആറ്റൻബറോയുടെ 'ഗാന്ധി' സിനിമയുടെ പോസ്റ്റർ ഒരുക്കിയതിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് എരഞ്ഞിപ്പാലം ശാസ്ത്രി നഗർ കോളനിയിലെ 'മുസ്‌കാൻ' വീട്ടിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. മൃതദേഹം മാവൂർറോഡ് വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിച്ചു. വെസ്‌റ്റേൺ റെയിൽവേ ഉദ്യോഗസ്ഥയായിരുന്ന വിമലയാണ് ഭാര്യ. മകൻ: ആദിത്യ (സി.ഇ.ഒ, മൗറീഷ്യസ്). മരുമകൾ: പ്രിയ.
തലശേരിയിൽ ജനിച്ച ശരത്ചന്ദ്രൻ, അവിടത്തെ കേരള സ്‌കൂൾ ഒഫ് ആർട്‌സിൽ നിന്നാണ് ചിത്രകലയുടെ ആദ്യപാഠങ്ങൾ അഭ്യസിച്ചത്. സി.വി.ബാലൻ നായരായിരുന്നു ആദ്യ ഗുരു. പിന്നീട് മുംബയിലെത്തി പഠനം തുടർന്നു. ഗോൾഡൻ ടുബാക്കോ കമ്പനിയുടെ സിഗററ്റിന്റെയും പുകയില ഉത്പന്നങ്ങളുടെയും കവറുകൾ രൂപകല്പന ചെയ്യുന്ന ജോലി ചെയ്യുമ്പോഴാണ് 'ഗാന്ധി' സിനിമയുടെ പോസ്റ്ററുകൾ വരയ്ക്കാനുള്ള നിയോഗം വന്നുചേർന്നത്.
ഓർബിറ്റ് എന്ന പേരിൽ പ്രശസ്തമായ പരസ്യക്കമ്പനിയും സ്ഥാപിച്ചിരുന്നു. ഫിലിപ്പ് മോറിസ് കമ്പനി ഏർപ്പെടുത്തിയ വിന്റേജ് കാർ ഡിസൈനിൽ അന്താരാഷ്ട്ര പുരസ്‌കാരം നേടിയിട്ടുണ്ട്. 2014ൽ കേരള ലളിതകലാ അക്കാഡമിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചു. അടുത്തിടെ കേരള ചിത്രകലാ പരിഷത്തും വീട്ടിലെത്തി ആദരിച്ചിരുന്നു. 20 വർഷം മുമ്പ് മുംബയിൽ നിന്ന് കോഴിക്കോട്ട് തിരിച്ചെത്തിയ ശേഷവും ചിത്രംവരയും പ്രദർശനങ്ങളും തുടർന്നു. കേരളത്തിൽ മാത്രം പത്തിലേറെ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |