ചണ്ഡീഗഢ്: കന്യാകുമാരിയിൽ നിന്ന് കാശ്‌മീരിലേക്ക് സ്‌കേറ്റിംഗ് ബോർഡിൽ പുറപ്പെട്ട തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ചാം കല്ല് പരുത്തിപ്പാറ സുമയ്യ മൻസിലിൽ അനസ് ഹജാസ് (31) ഹരിയാനയിൽ ട്രക്കിടിച്ച് മരിച്ചു. ലക്ഷ്യത്തിലെത്താൻ മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ദുരന്തം.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് ഹരിയാനയിൽ നിന്നു ലഭിച്ച വിവരം. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ അനസ് ടെക്‌നോ പാർക്കിലും ബിഹാറിലെ സ്വകാര്യ സ്‌കൂളിലും ജോലിചെയ്തിരുന്നു. മേയ് 29നാണ് കന്യാകുമാരിയിൽ നിന്ന് ഒറ്റയ്ക്ക് യാത്ര തുടങ്ങിയത്. സ്‌കേറ്റിംഗിനെക്കുറിച്ച് അവബോധമുണ്ടാക്കുക എന്നതായിരുന്നു 3,800 കി.മീ ദൈർഘ്യമുള്ള യാത്രയുടെ ലക്ഷ്യം. മധുര, ബംഗളൂരു, ഹൈദരാബാദ്, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവ പിന്നിട്ടാണ് ഹരിയാനയിൽ എത്തിയത്. സൗദി പ്രവാസിയായ അലിയാർകുഞ്ഞിന്റെയും ഷൈലാബീവിയുടെയും മകനാണ്. സഹോദരങ്ങൾ: അജിംഷാ (ഇമാം, വെഞ്ഞാറമൂട്), സുമയ്യ (ഫാർമസിസ്റ്റ്).
രണ്ടു വസ്ത്രവും ഷൂസും
യാത്രയ്ക്ക് രണ്ടു ജോഡി വസ്ത്രവും ഷൂസും ഹെൽമറ്റും മാത്രം കരുതി. ബാഗിന്റെ ഭാരം വർദ്ധിച്ചാൽ സ്‌കേറ്റിംഗ് ബോർഡിന്റെ ചലനത്തെ പ്രതികൂലമായി ബാധിക്കുമെന്നതായിന്നു കാരണം. ആരംഭത്തിൽ
ദിവസം 100 കി.മീ. വരെ യാത്ര ചെയ്തിരുന്നു. കൂടുതൽനേരം ബോർഡിൽ നിൽക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാൽ ദിനംപ്രതി 30 കി.മീ. ആയി കുറച്ചു.
സുഹൃത്തുക്കളോട് പറഞ്ഞത്
വെഞ്ഞാറമൂട് : 300 കിലോമീറ്റർകൂടി സഞ്ചാരിച്ചാൽ തന്റെ സ്വപ്നം സഫലമാക്കുന്ന കാശ്മീരിൽ എത്തുമെന്ന് അനസ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മൂന്നു വർഷം മുൻപാണ് അനസ് സ്കേറ്റിംഗ് ബോർഡ് സ്വന്തമാക്കിയത്. മറ്റാരുടെയും സഹായമില്ലാതെയാണ് പരിശീലനം നടത്തിയത്. നാട്ടിടവഴിയിലൂടെയുള്ള പരിശീലനമായിരുന്നു. കശ്മീർ യാത്ര കഴിഞ്ഞ് ഭൂട്ടാൻ, നേപ്പാൾ, കംബോഡിയ എന്നീ രാജ്യങ്ങളിലേക്ക് സ്കേറ്റിംഗ് പ്ലാൻ ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |