SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.04 AM IST

പ്രളയപ്പേടി വീണ്ടും ; ഉരുൾപൊട്ടി അഞ്ചു മരണം, ഇരയായത്  കുടുംബം  ഒന്നടങ്കം , ദുരന്തം തൊടുപുഴയിലെ  കുടയത്തൂരിൽ

kk

തൊടുപുഴ: അഞ്ചുവയസുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ അഞ്ചു പേരുടെ ജീവനെടുത്ത തൊടുപുഴ കുടയത്തൂരിലെ ഉരുൾപൊട്ടലിൽ നാട് വിറങ്ങലിച്ചു നിൽക്കേ, ചെറു മേഘവിസ്‌‌ഫോടനങ്ങളെ തുടർന്നുള്ള അപ്രതീക്ഷിത തീവ്രമഴയിൽ മിന്നൽ പ്രളയം വരെ സംഭവിക്കാമെന്ന് സൂചന. നാട്ടിൽ മഴ പെയ്തില്ലെങ്കിലും കാട്ടിലുണ്ടാകുന്ന മഴയുടെ ആഘാതമായി ഉരുൾ പൊട്ടൽ ഉണ്ടാകാം.

രാത്രി പെയ്ത തീവ്ര മഴയ്ക്കുശേഷം കുടയത്തൂരിൽ പുലർച്ചെ മൂന്നോടെ ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിലാണ് കുടുംബത്തിലെ അഞ്ചുപേരും ദാരുണമായി മരിച്ചത്.

സംഗമംകവലയ്ക്ക് സമീപം പന്തപ്ലാവ് ചിറ്റടിച്ചാലിൽ തങ്കമ്മ (70), മകൻ സോമൻ (53), സോമന്റെ ഭാര്യ ഷിജി (50), മകൾ ഷിമ (25), ഷിമയുടെ മകൻ ദേവാക്ഷിദ് (അഞ്ച്) എന്നിവരാണ് ദുരന്തത്തിനിരയായത്. ഏഴ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സംഗമംകവലയിൽ നിന്ന് രണ്ടുകിലോമീറ്റർ മുകളിലായി മോർക്കാട്- പന്തപ്ലാവ് റോഡിന് താഴ്ഭാഗത്താണ് സംഭവം.

ഭയാനകമായ ശബ്ദം കേട്ട് അയൽവാസികൾ പുറത്തിറങ്ങി നോക്കുമ്പോൾ സോമന്റെ വീടിന്റെ സ്ഥാനത്ത് കല്ലുംമണ്ണും മാത്രമാണ് കണ്ടത്. 3.50ന് കാ‌ഞ്ഞാർ പൊലീസും മൂലമറ്റത്ത് നിന്നു ഫയർഫോഴ്സും പാഞ്ഞെത്തി. അഞ്ച് മണിയോടെ തങ്കമ്മയുടെ മൃതദേഹം കണ്ടെത്തി. പിന്നാലെ എട്ട് സ്റ്റേഷനുകളിൽ നിന്നു ഫയർഫോഴ്സ് എത്തി. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയുള്ള തെരച്ചിലിൽ ഏഴരയോടെ വീടിരുന്നതിന് പത്തുമീറ്റർ താഴെ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. എട്ടരയോടെ സമീപത്തുനിന്ന് അമ്മ ഷിമയുടേതും. 10.30ന് വീടിരുന്ന സ്ഥലത്തോട് ചേർന്ന് സോമന്റെയും ഭാര്യ ഷിജിയുടെയും മൃതദേഹം കണ്ടെത്തിയെങ്കിലും 11ഓടെയാണ് പുറത്തെടുക്കാനായത്.

തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹങ്ങൾ, വൈകിട്ട് കുടയത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പൊതുദർശത്തിനുശേഷം തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.

ദുരന്തം വന്ന വഴി

# ഞായർ രാത്രി 11 മുതൽ പുലർച്ചെ 2 വരെ തീവ്രമഴ

# പുലർച്ചെ 3ന് വീടിന് 300 മീറ്റർ ഉയരത്തിൽ ഉരുൾപൊട്ടൽ

# കുത്തിയൊലിച്ചുവന്ന മണ്ണും പാറയും മരങ്ങളും 50 മീറ്റർ ഉയരത്തിൽവച്ച് പാറയിൽ തട്ടി ഇടത്തേക്ക് തിരിഞ്ഞു

# നേരെ പതിച്ചത് സോമന്റെ വീടിന് മുകളിലേക്ക്

# കൂറ്റൻ പാറയ്ക്ക് താഴേക്കായിരുന്നു കുത്തൊലിപ്പെങ്കിൽ മാളിയേക്കൽ കോളനിയിലെ അമ്പതോളം വീടുകളെ ബാധിക്കുമായിരുന്നു

വീടിനെ സ്നേഹിച്ച സോമൻ

എപ്പോഴും വീട് മോടിപിടിപ്പിക്കുന്നത് സോമന്റെ ശീലമായിരുന്നു.

ദമ്പതികൾ കഷ്ടപ്പെട്ട് നിർമ്മിച്ചതായിരുന്നു നാല് സെന്റ് സ്ഥലത്തെ നാല് മുറി വീട്. തോട്ടങ്ങളിലെ റബർ വെട്ടിയായിരുന്നു ഉപജീവനം. എടാട് ഗവ. എൽ.പി സ്കൂളിൽ പാർട്ട്ടൈം സ്വീപ്പറായിരുന്നു ഭാര്യ ഷിജി.കാഞ്ഞാറിലെ സ്വകാര്യ ലാബിലെ ടെക്നീഷ്യയായ ഷിമ വിവാഹിതയാണെങ്കിലും രണ്ട് വർഷമായി സ്വന്തം വീട്ടിലായിരുന്നു.

യെല്ലോ അലർട്ട് ഇന്ന്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAIN DISASTER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.