കോട്ടയം: ഖത്തറിൽ ജീവനക്കാർ പൂട്ടിയിട്ടുപോയ സ്‌കൂൾബസിൽ ശ്വാസംമുട്ടി മരിച്ച നാലു വയസുകാരി മിൻസ മറിയം ജേക്കബിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചിങ്ങവനം പന്നിമറ്റം കൊച്ചുപറമ്പിൽ അഭിലാഷ് - സൗമ്യ ദമ്പതികളുടെ ഇളയ മകളായ
മിൻസയെ അവസാനമായി ഒരു നോക്ക് കാണാൻ ബന്ധുക്കളും അയൽവാസികളുമടക്കം വൻജനാവലിയാണ് വീട്ടുമുറ്റത്തെത്തിയത്.
മാതാപിതാക്കൾക്ക് മുത്തം നൽകി സ്‌കൂൾ ബസിലേക്ക് കയറുന്ന മിൻസയുടെ അവസാന വീഡിയോ ദൃശ്യം ബന്ധുക്കൾ പങ്കുവച്ചത് ഹൃദയഭേദകമായ കാഴ്ചയായി.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി ദോഹയിൽ നിന്ന് ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. സംസ്‌കാര ശുശ്രൂഷകൾക്ക് ശേഷം വീട്ടുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ വൈകിട്ട് നാലോടെ സംസ്‌കരിച്ചു.
ഖത്തർ അൽ വക്രയിലെ സ്‌പ്രിംഗ് ഫീൽഡ് കിൻഡർഗാർട്ടൻ വിദ്യാർത്ഥിനിയായിരുന്നു മിൻസ. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ മിൻസ ബസിലിരുന്ന് ഉറങ്ങുന്നത് അറിയാതെ ജീവനക്കാർ ബസ് പൂട്ടി പോവുകയായിരുന്നു. ബസിൽ കുടുങ്ങിയ കുട്ടി കനത്ത ചൂടിൽ ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം. മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കിൻഡർ ഗാർട്ടൻ അടച്ചിടാനും നിർദ്ദേശിച്ചു. എട്ട് വയസുകാരി മിഖയാണ് മിൻസയുടെ സഹോദരി.
ക്യാപ്ഷൻ: എങ്ങനെ സഹിക്കും... ഖത്തറിൽ സ്കൂൾ ബസ്സിൽ മരിച്ച മിൻസ മറിയം ജേക്കബിന്റെ മൃതദേഹം ചിങ്ങവനം പന്നിമറ്റത്തെ വീട്ടിത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മ സൗമ്യയും ബന്ധുക്കളും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |